Tuesday 19 March 2024




കാലിത്തീറ്റ കുംഭകോണം: ലാലുവിന് ശിക്ഷ വിധിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

By SUBHALEKSHMI B R.03 Jan, 2018

imran-azhar

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്‍റെ ശികഷ വിധിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്കു മാറ്റി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക. കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് വിധി. ഈ കേസില്‍ ലാലു ഉള്‍പ്പെടെ പതിനാറ് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റാഞ്ചിയില്‍ സുരക്ഷാസന്നാഹം ശക്തമാക്കിയിട്ടുണ്ട്.

 

1991~94 കാലയളവില്‍ ദേവ്ഗഡ് ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് ലാലുവിനും കൂട്ടുപ്രതികള്‍ക്കും എതിരെയുളള സിബിഐ കേസ്. ലാലു അടക്കം പതിനാറ് പേര്‍ക്കെതിരെ അഴിമതി നിരോധനനിയമം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി റാഞ്ചി സിബിഐ പ്രത്യേക കോടതി ജഡ്ജി ശിവ്പാല്‍ സിംഗ് കണ്ടെത്തിയിരുന്നു.അതേസമയം, മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം ആറ് പ്രതികളെ ഇതേ കേസില്‍ കോടതി വെറുതെവിട്ടിരുന്നു.

 

കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചുകേസുകളില്‍ ലാലു പ്രതിയാണ്. ആദ്യകേസില്‍ അഞ്ചുവര്‍ഷം തടവും 25 ലകഷം പിഴയും വിധിച്ചു. 2013ലായിരുന്നു വിധി. രണ്ടരമാസം ജയിലില്‍ കിടന്ന ലാലു, പിന്നീട് സുപ്രീംകോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് പുറത്തിറങ്ങി. മറ്റു കേസുകളില്‍ ലാലുവിനെ ജാര്‍ഖണ്ഡ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ആ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. ഒന്‍പത് മാസത്തിനുളളില്‍ വിചാരണ പൂര്‍ത്തിയാക്കാനും കഴിഞ്ഞ മേയില്‍ പരമോന്നത നീതിപീഠം ഉത്തരവിട്ടിരുന്നു.