By Sooraj Surendran .29 Oct, 2019
ലോകത്തെ വിറപ്പിച്ച കൊടും ഭീകരൻ അബൂബക്കർ അൽ ബഗ്ദാദിയുടെ മരണം ഭീരുവിനെപ്പോലെയായിരുന്നു. ബാഗ്ദാദിയുടെ പതനത്തിൽ നിർണായക പങ്ക് വഹിച്ചത് ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട ഒരു പറ്റം നായ്ക്കളാണ്. യുഎസിന്റെ കമാൻഡോ നീക്കത്തിനിടെ തുരങ്കത്തിലൂടെ ഓടി രക്ഷപ്പെട്ട ബാഗ്ദാദിയെ പിന്തുടർന്നത് ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട നായ്ക്കളായിരുന്നു. എത്ര കഠിനമായ പ്രതിസന്ധി ഘട്ടങ്ങളിലും എതിരാളിയെ വിടാതെ പിന്തുടർന്ന് ദൗത്യം പൂർത്തീകരിക്കുന്ന നായ്ക്കളാണ് ഇവ.
യുഎസ് കമാൻഡോ ബാഗ്ദാദിയെ വളഞ്ഞപ്പോൾ നിൽക്കക്കള്ളിയില്ലാതെ തുരങ്കത്തിലൂടെ രണ്ട് ഭാര്യമാർക്കും, മൂന്ന് മക്കൾക്കുമൊപ്പം ഓടി വലിക്കുകയായിരുന്നു. എന്നാൽ രക്ഷപ്പെടാനാകില്ലെന്ന് മനസിലാക്കിയ ബാഗ്ദാദി മാരകമായ സ്ഫോടക വസ്തുക്കൾ സ്വയം പൊട്ടിത്തെറിപ്പിച്ച് മരണത്തിന് കീഴടങ്ങി. ഇതേ സമയം ബാഗ്ദാദിയെ പിന്തുടരുകയായിരുന്നു നായക്കും സ്ഫോടനത്തിൽ പരിക്കേറ്റു. പരിക്കേറ്റ നായയുടെ ചിത്രം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായിരുന്നു അബൂബക്കർ അൽ ബഗ്ദാദി. ബാഗ്ദാദിയുടെ ഒളിയിടത്തെപ്പറ്റി വിവരം നൽകുന്നതിൽ ഇറാഖ് സഹകരിച്ചിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ തലവനെ നഷ്ടമായെങ്കിലും ഐ.എസ് ജിഹാദികളുടെ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. തീവ്രവാദസംഘടനയായ അൽ ഖ്വയ്ദയുടെ മുൻ നേതാവ് ഉസാമ ബിൻ ലാദനെ വധിക്കുന്നതിലും നിർണായക പങ്ക് വഹിച്ചത് ബെൽജിയൻ മലിനോയിരുന്നു. എഫ്.ബി.ഐ യുടേ പട്ടികയിൽ ഏറ്റവും വിലയുള്ള തീവ്രവാദിയായാണ് ബിൻ ലാദനെ അറിയപ്പെടുന്നത്.