Tuesday 19 March 2024




ഉത്തരവാദിത്തം നിര്‍വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അവഹേളിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും; മുഖ്യമന്ത്രി

By Sarath Surendran.27 Oct, 2018

imran-azhar

 

സ്‌പെഷ്യല്‍ ആംഡ് പോലീസിന്റെ ഇരുപതാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു

 

 

 

തിരുവനന്തപുരം : നിയമപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളില്‍ അവഹേളിക്കുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌പെഷ്യല്‍ ആംഡ് പോലീസിന്റെ ഇരുപതാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 


നിയമപരമായി ചെയ്യേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ പോലീസ് ബാധ്യസ്ഥരാണ്. മതവും വിശ്വാസവും പരിഗണിച്ചല്ല അവര്‍ ജോലി നിര്‍വഹിക്കുന്നത്. അത്തരം ഭീഷണിക്കും സ്വാധീനത്തിനും വഴങ്ങുന്ന ഒരാളും സംസ്ഥാന പോലീസിലില്ല.

 


നിയമം അനുസരിച്ച് ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുന്ന പ്രവണത ശക്തമാണ്. അത്തരം പ്രവണതകളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിന് സര്‍ക്കാരും പോലീസും നടപടി സ്വീകരിക്കും.

 


പരിശീലനത്തില്‍ ലഭിച്ച അറിവുകള്‍ പ്രായോഗികബുദ്ധിയുടെ പിന്തുണയോടെ പ്രവൃത്തിപഥത്തില്‍ എത്തിക്കണം. ജനാധിപത്യസമൂഹത്തിന് അനുഗുണമായി പോലീസിനെ പരിവര്‍ത്തനം ചെയ്യുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. പൊതുജനം പോലീസില്‍നിന്ന് പ്രതീക്ഷിക്കുന്നത് സംസ്‌കാരസമ്പന്നമായ പെരുമാറ്റമാണ്. അതിനനുസരിച്ചുള്ള കാലാനുസൃതപരിശീലനം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വകുപ്പിനെക്കുറിച്ചുള്ള സമഗ്രമായ അറിവിനൊപ്പം നാടിന്റെ ചരിത്രം, സംസ്‌കാരം എന്നിവയും പരിശീലനത്തില്‍ നല്‍കിയിട്ടുണ്ട്. താരതമ്യേന മെച്ചപ്പെട്ട സിലബസാണ് നിലവില്‍ പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഇനിയും കാലോചിതമായി പരിഷ്‌കരിക്കും.

 


ഉന്നതവിദ്യാഭ്യാസമുള്ള ഒട്ടേറെപ്പേര്‍ പോലീസ് സേനയിലേക്ക് കടന്നുവരുന്നുണ്ട്. അവര്‍ ആര്‍ജിച്ച വിദ്യാഭ്യാസവും കഴിവും എങ്ങനെ വകുപ്പിനായി ഉപയോഗിക്കാം എന്ന് സമഗ്രമായി പരിശോധിക്കുന്നുണ്ട്. നേരത്തെ നിയമിച്ചവരെയും ആ നിലയില്‍ ഉപയോഗിക്കുന്നുണ്ട്. പോലീസ് സര്‍ക്കാരിന്റെ മുഖമായതിനാല്‍ നല്ല വിദ്യഭാഭ്യാസമുള്ളവരുടെ കടന്നുവരവ് മുഖച്ഛായ മെച്ചപ്പെടുത്തും. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം മുന്നിട്ടിറങ്ങിയതും അവസാനം വരെ രംഗത്തുണ്ടായിരുന്നതും പോലീസാണ്. പുതിയ ട്രെയിനികള്‍ക്കും ഇതിന് അവസരം ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചിലെ വരുണ്‍ഘോഷായിരുന്നു പരേഡ് കമാന്‍ഡന്റ്. ജിഷ്ണു എസ്.പി ആയിരുന്നു സെക്കന്റ് കമാന്‍ഡന്റ്. പരിശീലനകാലഘട്ടത്തില്‍ വിവിധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്കുള്ള ട്രോഫിയും മുഖ്യമന്ത്രി വിതരണം ചെയ്തു. 251 പേരാണ് പരിശീലനം പൂര്‍ത്തിയാക്കി സേനയില്‍ പ്രവേശിച്ചത്.

 


സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എസ്.എ.പി കമാന്‍ഡന്റ് ടി.എഫ്. സേവ്യര്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.