By Sooraj Surendran .24 Oct, 2019
തിരുവനന്തപുരം: ജാതി, മത സങ്കുചിത ശക്തികള്‍ക്ക് വേരോട്ടമില്ലെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്റെ ജനകീയാടിത്തറ വർധിച്ചുവെന്നും 2016ല്‍ എല്‍ഡിഎഫിന് 91 എംഎല്‍എ മാരായിരുന്നത് ഇപ്പോള്‍ 93 ആയെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള സമൂഹത്തിന്‍റെ മതനിരപേക്ഷതയുടെ കരുത്താണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒരു പ്രാർത്ഥയേക വിഭാഗം പറഞ്ഞാൽ അതേപടി നിൽക്കുന്നവരല്ല നമ്മുടെ സമൂഹമെന്നും വട്ടിയൂര്‍ക്കാവിലെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്‍റെ ഭാവിയുടെ ദിശാസൂചികയാണെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂർക്കാവിൽ പ്രശാന്തിലൂടെ ജയിച്ചത് LDF മാത്രമല്ല. ഇന്നാട്ടിലെ ജനതയുടെ രാഷ്ടീയ പ്രബുദ്ധതയുടെ തെളിവാണ് വട്ടിയൂർക്കാവിൽ കണ്ടത്. ജാതി മത സമവാക്യങ്ങൾക്ക് അപ്പുറമാണ് ജനമനസുകളെന്ന് വ്യക്തമാക്കാനായതിൽ സന്തോഷം മന്ത്രി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. "വട്ടിയൂർക്കാവ് തിരുത്തിയെഴുതിയത് കേവലമൊരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം മാത്രമല്ല. ഈ ഫലം പകർന്നു നൽകുന്നത് ഈ നാട് തോൽക്കില്ല എന്ന മനോഹരമായ സന്ദേശം കൂടിയാണ്" അദ്ദേഹം പറഞ്ഞു.