By Sooraj Surendran .26 Apr, 2019
തിരുവനന്തപുരം: വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെക്കുറിച്ച് നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പ്രധാനമന്ത്രി എന്ന മഹത്തായ പദവിയിലിരിക്കുന്ന വ്യക്തിക്ക് ചേർന്ന പരാമർശങ്ങളല്ല മോദിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ ബിജെപിക്കാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്നായിരുന്നു മോദിയുടെ പരാമർശം. എന്നാൽ എന്തടിസ്ഥാനത്തിലാണ് മോദി ഇങ്ങനെ പറഞ്ഞതെന്നും പിണറായി വിജയൻ ചോദിച്ചു. രാജ്യത്ത് ഏറ്റവും സമാധാനവും മികച്ച ക്രമസമാധാന പാലനവുമുള്ള കേരളത്തെയും കേരളജനതയേയും പ്രധാനമന്ത്രി തന്നെ ഇത്തരത്തിൽ വ്യാജപ്രചാരണത്തിലൂടെ അവഹേളിക്കുന്നതു പ്രതിഷേധാർഹമാണ്. അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നു കേന്ദ്ര സര്‍ക്കാരിന്റെ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറില്‍പെട്ട അക്രമികൾക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യുപിയും ഗുജറാത്തും ഉള്‍പ്പെടെ ബി.ജെ.പി. ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. ആ പരിരക്ഷ കേരളത്തില്‍ ലഭിക്കില്ലെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും ശക്തികള്‍ക്ക് കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെ ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കും എന്ന ഭീതിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് കാരണമെന്നും പിണറായി വിജയൻ പറഞ്ഞു.