By Sooraj Surendran .21 Nov, 2019
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും, വ്യവസായ മന്ത്രി ഇ.പി ജയരാജനും ഗതാഗത വകുപ്പുമന്ത്രി എകെ ശശീന്ദ്രനും വിദേശ സന്ദർശനത്തിനായി വെള്ളിയാഴ്ച പുറപ്പെടും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രിയും, മന്ത്രിമാരും വിദേശ സന്ദർശനം നടത്തുന്നതെന്തിനാണെന്ന് പ്രതിപക്ഷം ചോദ്യമുയർത്തി. മുഖ്യമന്ത്രി നടത്തിയ വിദേശ സന്ദർശനങ്ങളിലൊന്നും സംസ്ഥാനത്തിന് പ്രത്യേക നേട്ടങ്ങളൊന്നും തന്നെ നേടാൻ സാധിച്ചിട്ടില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഗതാഗത വികസനം, മത്സ്യബന്ധനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിദേശ നിക്ഷേപം നേടുക എന്ന ലക്ഷ്യത്തോടെയാണ് വിദേശ സന്ദർശനം. 13 ദിവസത്തെ സന്ദര്‍ശനത്തിനാണ് സംഘം പുറപ്പെടുന്നത്. ജപ്പാനും കൊറിയയുമാണ് ഇവർ സന്ദര്‍ശിക്കുന്നത്. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ വികെ പ്രേമചന്ദ്രനും ചീഫ് സെക്രട്ടറി അടക്കമുള്ള മറ്റ് ഉന്നതോദ്യോഗസ്ഥരും മുഖ്യമന്ത്രിയെ അനുഗമിക്കും.