By Sooraj Surendran .12 Jan, 2019
തിരുവനന്തപുരം: ആലപ്പാട് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം ചേരുന്നത്. കരിമണൽ ഖനനം കാരണം ആലപ്പാടിൻറെ കര ഇടിഞ്ഞ് പ്രദേശവാസികൾക്ക് നഷ്ടം ഉണ്ടാക്കുകയാണ്. ഈ അവസ്ഥയിൽ ഇനിയും ഖനനം തുടർന്നാൽ ആലപ്പാട് എന്ന പ്രദേശം നാമവിശേഷമാകാൻ അധികം സമയമുണ്ടാകില്ല. ഇതേ തുടർന്നാണ് ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയത്. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, മന്ത്രി ഇ.പി.ജയരാജന്‍, കൊല്ലം ജില്ലാ കലക്റ്റർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. അതേസമയം സമരത്തിന് നേതൃത്വം നൽകിയിരിക്കുന്ന പ്രതിനിധികളെ യോഗത്തിൽ ക്ഷണിച്ചിട്ടില്ല. ബുധനാഴ്ച റവന്യൂ വകുപ്പ് ആലപ്പാട് പരിശോധന നടത്തിയിരുന്നു. കരിമണൽ ഖനനത്തെ തുടർന്ന് 1955ല്‍ ലിത്തോ മാപ്പിന്റെ കണക്കനുസരിച്ച്, 89.5 സ്‌ക്വയര്‍ കിലോമീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട് പ്രദേശം ഇന്ന് വെറും 7.9 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമായി നാമാവശേഷമായി മാറിക്കൊണ്ടിരിക്കുകയാണ്.