By Sooraj S.11 Oct, 2018
ഗുവാഹത്തി: മിസോറാമിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ പദ്ധതികളുമായി കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന നേതാക്കൾ കൂറുമാറിയതാണ് കോൺഗ്രസിന് തിരിച്ചടിയായത്. ഈ സാഹചര്യത്തിൽ പുതുമുഖങ്ങളെ അണിനിരത്തി ഇലക്ഷൻ നേരിടാനാണ് കോൺഗ്രസിന്റെ നീക്കം. ഇതാദ്യമായാണ് സ്ഥാനാർഥി നിർണയത്തിൽ സ്ക്രീനിങ് കമ്മിറ്റി ഇടപെടുന്നത്. അതേസമയം കോൺഗ്രസ് നേരിടുന്ന ഈ പ്രതിസന്ധിയെ ചൂഷണം ചെയ്ത് മുതലെടുക്കാനാണ് എംഎന്‍എഫിന്റെ നീക്കം. പത്ത് വർഷങ്ങൾക്ക് മുൻപാണ് എംഎന്‍എഫ് അധികാരത്തിൽ കയറുന്നത്. അതിന് ശേഷം തിരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടിയാണ് എംഎന്‍എഫ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും ഭരണം കൈക്കലാക്കാനാണ് എംഎന്‍എഫിന്റെ തീരുമാനം. നിലവിൽ എംഎന്‍എഫിന് അനുകൂലമായ തരംഗമാണെന്നും എംഎന്‍എഫ് വൈസ് പ്രസിഡന്റ് ആര്‍. ലാല്‍തങ്‌ലിയാനഅഭിപ്രായപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റുകളിലും പുതുമുഖങ്ങളെ അണിനിരത്താനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. കൂടാതെ മുഖ്യമന്ത്രി ലാല്‍ തന്‍ഹവ്‌ലയ്ക്ക് 76 വയസായി. ഈ സാഹചര്യത്തില്‍ യുവാക്കള്‍ക്ക് അവസരം നല്‍കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഭൂപേന്‍ പറഞ്ഞു.