By online desk .18 Nov, 2019
ഹോങ്കോങ്: ഹോങ്കോങ്ങിൽ പ്രതിഷേധം ശക്തമാകുന്നു. ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിനെത്തുടർന്ന് നൂറുകണക്കിന് പ്രക്ഷോഭകർ മണിക്കൂറുകളോളം പോളിടെക്നിക് യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ കുടുങ്ങിക്കിടന്നു. പ്രതിഷേധക്കാർ പോലീസിന് നേരെ പെട്രോൾ ബോംബുകൾ പ്രയോഗിച്ചു. തിങ്കളാഴ്ച വൈകുന്നേരം കുടുങ്ങിപ്പോയ പ്രതിഷേധക്കാരെ മോചിപ്പിക്കുന്നതിനായി ഒരു സംഘം പൊലീസിന് നേരേ പാഞ്ഞടുത്തു. പോലീസ് സംഘത്തിന് നേരെ ടിയർഗാസും വാട്ടർ പീരങ്കിയും പ്രയോഗിച്ചു. അതേസമയം ക്യാമ്പസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പോലീസ് ആക്രമിക്കുകയും, അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. കാമ്പസിലെ കെട്ടിടങ്ങളിൽ ആളുകൾ ഒളിച്ചിരിക്കുകയാണെന്നാണ് വിവരം. നേരത്തെ, യൂണിവേഴ്സിറ്റി പ്രസിഡന്റ് ജിൻ-ഗുവാങ് ടെങ് പ്രതിഷേധക്കാരോട് ക്യാമ്പസ് വിട്ടുപോകാൻ ആവശ്യപ്പെട്ടിരുന്നു, പ്രതിഷേധക്കാർ ആക്രമണം അവസാനിപ്പിക്കണം എന്ന ഉപാധിയിൽ പോലീസ് വെടിനിർത്തലിന് തയ്യാറാണെന്നും അറിയിച്ചിരുന്നു. പ്രക്ഷോഭകരെ വിരട്ടിയോടിക്കുന്നതിനിടെയാണ് അലക്സ് ചൗ (22) എന്ന വിദ്യാർഥി 4–ാം നിലയിൽ നിന്ന് വീണത്. വെള്ളിയാഴ്ച വിദ്യാർഥി ആശുപത്രിയിൽ മരിച്ചതോടെ സമരക്കാർ നടത്തിയ പ്രകടനം പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്.