By Sooraj Surendran .19 Jan, 2019
ന്യൂ ഡൽഹി: പലർക്കും ചിന്തിക്കാൻ പോലും സാധിക്കാതെ ജീവിത സാഹചര്യത്തിലൂടെ ഈ ചെറുപ്രായത്തിൽ കടന്ന് പോയ കുട്ടിയാണ് ഹിമയെന്ന ഒൻപതുകാരി. കഴിഞ്ഞ ഫെബ്രുവരി 10നാണ് ഹിമയുടെ കുടുംബത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. സൈനികന്റെ മകളാണ് ഹിമപ്രിയ. താമസത്തിനായി ജമ്മുവിലെത്തിയ ഇവർ താമസിച്ചിരുന്നത് സുൻജ്വാൻ ഇൻഫന്ററി ക്യാംപിലാണ്. ജയ്ഷെ ഭീകരരുടെ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഹിമയുടെ 'അമ്മ പത്മാവതിയുടെ കൈപ്പത്തി തകർന്നു. ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ആക്രമണം കണ്മുന്നിൽ നടന്നിട്ടും ഒരടി പോലും പതറാതെ ധൈര്യത്തോടെ ഹിമ ചെറുത്ത് നിന്നു. വീടിനുള്ളിൽ നിന്നും പുറത്തിറങ്ങിയ ഹിമയെ ഭീകരർ ബന്ദിയാക്കിയെങ്കിലും ഹിമ ചെറുത്ത് നിന്നു, പരിക്കേറ്റ അമ്മയെ ആശുപത്രിയിലെത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട ഹിമയും കുടുംബവും രക്ഷപ്പെടുകയും പട്ടാളത്തെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ഭീകരരെ പിടികൂടി. ഹിമയുടെ ധൈര്യവും, ആത്മവിശ്വാസവുമാണ് മരണത്തിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചത്. ധീരതയ്ക്കുള്ള കുട്ടികളുടെ പുരസ്കാരം നൽകി റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രം ഹിമയെ ആദരിക്കും.