By Online Desk.17 Feb, 2020
കലാകൗമുദി ചീഫ് എഡിറ്ററും കൗമുദി സ്ഥാപകനുമായ എം.എസ് മണി (79) അന്തരിച്ചു. ഇന്നു പുലർച്ചെ കുമാരപുരത്തെ കലാകൗമുദി ഗാർഡൻസ് ഭവനത്തിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സായിലാരുന്നു അദ്ദേഹം. ഭാര്യ ഡോ: കസ്തൂരി ഭായി, മക്കളായ വത്സാമണി, സുകുമാരൻ മണി എന്നിവർ മരണസമയത്ത് അടുത്തുണ്ടായിരുന്നു. സംസ്കാരം പിന്നീട്.
കേരളകൗമുദി പത്രാധിപർ കെ സുകുമാരന്റെ മകനും സ്ഥാപക പത്രാധിപർ സി.വി കുഞ്ഞുരാമന്റെ ചെറുമകനുമാണ് എം.എസ് മണി. പത്രപ്രവർത്തനത്തിലൂടെ മലയാള മാധ്യമരംഗത്തിനു നേട്ടങ്ങൾ പകർന്ന പത്രാധിപർമാരിലൊരാളായിരുന്നു എം.എസ്.മണി. 1961ൽ കേരള കൗമുദിയിൽ സ്റ്റാഫ് റിപ്പോർട്ടറായാണ് എം.എസ്.മണി പത്രപ്രവർത്തനം ആരംഭിച്ചത്. 1975 ലാണ് കലാകൗമുദി സ്ഥാപിക്കുന്നത്. തുടർന്ന് വെള്ളിനക്ഷത്രം, ആയുരാരോഗ്യം, മുഹൂർത്തം, പ്രിയ സ്നേഹിതാ, കഥ, ബിഗ്ന്യൂസ് മിഡ് ഡേ, കലാകൗമുദി ഡെയിലി, എന്റെ ഭവനം, തുടങ്ങി നിരവധി പ്രസിദ്ധീകരങ്ങളുട അമരക്കാരനായി.
ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ന്യൂസ്പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ നാൾവഴിയിലെ മധ്യപ്രവർത്തനത്തിന് നിരവധി പുരസ്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. മാധ്യമ പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി കേസരി, അംദേക്കർ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.