By Aswany Bhumi.22 Feb, 2021
മുംബൈ: എം.പിമാരെയും എം.എൽ.എമാരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് വൻസംഘം. അശ്ലീല വീഡിയോ കോളിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച തട്ടിപ്പു സംഘം പിടിയിൽ. രാജസ്ഥാൻ, ഹരിയാണ, ഉത്തർപ്രദേശ് സ്വദേശികളായ മൂന്നു പേരെയാണ് മുംബൈ പോലീസ് പിടികൂടിയത്.
ജനപ്രതിനിധികൾക്ക് പുറമേ ഉന്നത ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും മറ്റ് ഉന്നതരെയും സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കി പണം തട്ടാൻ ഇവർ ലക്ഷ്യമിട്ടിരുന്നതായി പോലീസ്പറയുന്നു . ഇതിനോടകം സമൂഹത്തിലെ പല ഉന്നതരും ഇവരുടെ കെണിയിൽപ്പെട്ടതായും പോലീസ് സംശയിക്കുന്നു.
സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ചായിരുന്നു ഇവർ കെണി ഒരുക്കുന്നത്. 171 വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളും നാല് ടെലഗ്രാം ചാനലുകളും പ്രതികൾക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. 54 മൊബൈൽ ഫോണുകളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ചിരുന്നത് 58 ബാങ്ക് അക്കൗണ്ടുകൾ ആണ്.
തട്ടിപ്പിന്റെ വഴികൾ ഇങ്ങനെ:
പണം തട്ടാൻ ലക്ഷ്യമിടുന്ന ആളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിക്കലാണ് ആദ്യഘട്ടം. ഇവരുമായി നിരന്തരം ചാറ്റ് ചെയ്ത ശേഷം സംസാരം വീഡിയോ കോളിലേക്ക് വഴി മാറും. പിന്നാലെ വാട്സാപ്പ് നമ്പർ കരസ്ഥമാക്കുകയും അശ്ലീലവീഡിയോ കോൾ ആരംഭിക്കുകയും ചെയ്യും.
ഇതെല്ലാം മറ്റൊരു ആപ്ലിക്കേഷൻ ഉപയോഗിച്ച് റെക്കോഡ് ചെയ്യും. ഈ വീഡിയോ ദൃശ്യങ്ങൾ കാണിച്ചാണ് ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നത്. ആദ്യം ചെറിയ തുക ആവശ്യപ്പെടുന്ന സംഘം ഇത് ലഭിക്കുന്നതോടെ വലിയ തുകയാണ് ചോദിച്ചിരുന്നത്.
ഇത്തരത്തിൽ പണം നഷ്ടമായ ഒരാൾ പരാതി നൽകിയതോടെയാണ് മുംബൈ പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.