By Sooraj S.29 Sep, 2018
ലക്‌നോ: ഉത്തർപ്രദേശിൽ പോലീസിന്റെ വാഹന പരിശോധനക്കിടെ വെടിവെയ്പ്പ്. ആപ്പിൾ ഇന്ത്യ മാനേജരായ വിവേക് തിവാരിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 1.30നാണ് സംഭവം ഉണ്ടായത്. വിവേകും സുഹൃത്ത് സനാ ഖാനും കാറിൽ വരുമ്പോൾ ഗോമതി നഗറിൽ വെച്ച് പോലീസ് പട്രോളിംഗ് സംഘം വാഹനത്തിന് കൈകാണിച്ചു. എന്നാൽ വിവേക് കാർ നിർത്തിയില്ല. ഈ സമയം മുന്നോട്ട് പോയ വാഹനം പെട്രോളിംഗ് സംഘത്തിന്റെ ബൈക്കിലിടിക്കുകയും തുടർന്ന് മതിലിടിച്ച് വാഹനം നിർത്തുകയും ചെയ്തു തുടർന്ന് പോലീസ് കാറിനു നേരെ വെടിയുതിർക്കുകയായിരുന്നു. വിവേകിന്റെ കാവലിലാണ് വെടിയേറ്റത്. പോലീസുകാർ വിവേകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസുകാർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്ന് വിവേകിന്റെ ഭാര്യ കൽപ്പന തിവാരി ആവശ്യപ്പെട്ടു. കോൺസ്റ്റബിൾ പ്രശാന്ത് കുമാർ ആണ് വെടിയുതിർത്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ പ്രതികരിക്കണമെന്നും സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ആവശ്യപ്പെട്ടു.