By online desk.19 Jul, 2019
ശരവണ ഭവന് ഹോട്ടല്‍ ഗ്രൂപ്പ് ഉടമ പി.രാജഗോപാലിന്റെ മരണത്തോടെ അവസാനിക്കുന്നത് ഹോട്ടല്‍ രംഗത്തെ പ്രമുഖ ഗ്രൂപ്പാണ്. കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പി.രാജഗോപാലില്‍ ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചപ്പോള്‍ ഒരു ബിസനസ് സാമ്രാജ്യംകൂടെയാണ് തകര്‍ന്നടിഞ്ഞത്. ഒറ്റയ്ക്ക് ഒരാള്‍ കെട്ടിപ്പടുത്ത ഒരു ഹോട്ടല്‍ ശൃംഖല ഇന്ത്യയില്‍ ആകമാനം വ്യാപിക്കുക. ഇതേ ശൃംഖല കടല്‍ കടന്നു യുഎസ്, യുകെ, ഫ്രാന്‍സ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് വ്യാപിക്കുക. ഒരിക്കലും എളുപ്പമായ കാര്യങ്ങള്‍ അല്ല ഇത്. ഇത്തരം എളുപ്പമല്ലാത്ത കാര്യങ്ങള്‍ കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കിയാണ് ശരവണഭവന് എന്ന ഹോട്ടല്‍ ശൃംഖല വ്യവസായ വൃത്തങ്ങളില്‍ അണ്ണാച്ചി എന്നറിയപ്പെടുന്ന പി. രാജഗോപാല്‍ ലോകം മുഴുവന്‍ പടര്‍ത്തിയത്.ശരവണ ഭവന് വിഭവങ്ങളുടെ സ്വാദ് അറിയാത്തവരായി ദക്ഷിണേന്ത്യയില്‍ ആരും തന്നെ കാണില്ല എന്നതു തന്നെ ഈ ഗ്രൂപ്പിന്റെ പ്രസക്തി വിളിച്ചറിയിക്കുന്നു. ഏകദേശം നാലായിരം ഹോട്ടലുകള്‍ നേരിട്ട് നടത്തുന്ന ഗ്രൂപ്പ് ഇതിനു പുറമെ ലോകവ്യാപകമായി ഫ്രാഞ്ചയിസികള് വിറ്റും കോടികളാണ് സമ്പാദിച്ചത്. ലോകഭക്ഷ്യമേളകളില് എല്ലാം ശരവണഗ്രൂപ്പ് നിത്യസാന്നിദ്ധ്യമായിരുന്നു.
സമ്മര്‍ദം കൊണ്ട് മരണം
പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, കിഡിനി സംബന്ധമായ അസുഖങ്ങള്‍ എന്നിവയാണ് രാജഗോപാലിനുണ്ടായിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കിഡ്നിയുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം ഉണ്ടായി. ഹോട്ടല്‍ ജീവനക്കാരന്റെ മകളെ കല്യാണം കഴിക്കാനായി ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിലാണ് പി.രാജഗോപാല്‍ ശിക്ഷിക്കപ്പെട്ടത്. ആരോഗ്യസ്ഥിതി പരിഗണിച്ച്, ഇക്കഴിഞ്ഞ ജൂലായ് 7ന് ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുന്നത് നീട്ടണമെന്ന് രാജഗോപാല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്നു കീഴടങ്ങിയ രാജഗോപാലിനെ കൂടുതല്‍ പരിശോധനയ്ക്കായി ആദ്യം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്റെ ഹര്‍ജി പരിഗണിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ചികില്‍സയ്ക്കിടെ രണ്ടു തവണ ഹൃദയസ്തംഭനം വന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച പി രാജഗോപാലിന്റെ അന്ത്യം ഇന്ന് പുലര്‍ച്ചെയോടെയാണ്. ജൂലൈ 9-ന് കോടതിയില്‍ കീഴടങ്ങിയതിനു പിന്നാലെ ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് രാജഗോപാലിനെ പ്രവേശിപ്പിച്ചത്. ആംബുലന്‍സില്‍ ഓക്സിജന്‍ മാസ്കുമായാണ് രാജഗോപാല്‍ കീഴടങ്ങാന്‍ കോടതി വളപ്പിലെത്തിയിരുന്നത്. ആരോഗ്യസ്ഥിതി മോശമാണെന്നു കാട്ടി രാജഗോപാലിന്റെ മകന് ആര്. ശരവണന് നല്കിയ ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച രാജഗോപാലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു.
ദുരന്തത്തിലേയ്ക്ക് കാല് വഴുതിയത്
ശരവണഭവന് ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയുടെ ഭര്‍ത്താവ് പ്രിന്‍സ് ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് രാജഗോപാലിനെതിരേയുള്ള കേസ്. രണ്ടു ഭാര്യമാരുള്ള രാജഗോപാലിന്റെ മൂന്നാംഭാര്യയാകാന്‍ വിസമ്മതിച്ച ജീവജ്യോതി 1999-ല്‍ പ്രിന്‍സ് ശാന്തകുമാറിനെ വിവാഹം കഴിച്ചു. വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജഗോപാല്‍ ഇവരെ ഭീഷണിപ്പെടുത്തി. 2001-ല്‍ ഇവര്‍ പൊലീസില്‍ പരാതി നല്കി. രണ്ടുദിവസത്തിനുള്ളില്‍ ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊടൈക്കനാലിലെ വനപ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സൗന്ദര്യത്തിന്റെ മകുടോദാഹരണമായി ജീവജ്യോതി രാജഗോപാലിന്റെ മനസിലേക്ക് കടന്നു വന്നതോടെയാണ് വ്യക്തിപരമായി അദ്ദേഹത്തിന് ഇറക്കം തുടങ്ങുന്നത്. വ്യക്തിപരമായി കോടതിയും കേസുമായി പോകുമ്ബോഴും ശരവണഭവന് ഹോട്ടല്‍ ശൃംഖലയ്ക്കും വ്യവസായ ശൃംഖലയ്ക്കും ഒരിളക്കവും തട്ടിയതുമില്ല. കൊലപാതകക്കേസില്‍ കുടുങ്ങി വ്യക്തിപരമായി തകര്ന്നടിയുമ്ബോഴും തന്റെ വ്യവസായ ശൃംഖലയ്ക്ക് ഒരു കോട്ടവും തട്ടിയില്ലാ എന്ന കാര്യം അണ്ണാച്ചി എന്ന രാജഗോപാലിന്റെ, വ്യവസായിയുടെ മിടുക്കായി ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. സ്ത്രീ രാജഗോപാലിന് ഒരു ദൗര്‍ബല്യമായിരുന്നു. രണ്ടു ഭാര്യമാര്‍ ഉള്ളപ്പോള്‍ തന്നെയാണ് രാജഗോപാലിന്റെ കഴുകന് കണ്ണുകള്‍ തന്റെ ശാഖയില്‍ അസിസ്റ്റന്റ് മാനേജരുടെ മകളുടെ മേല്‍ ഉടക്കുന്നത്. ആഗ്രഹിച്ചത് എല്ലാം നേടിയിട്ടുള്ള രാജഗോപാലിന് ജീവജ്യോതി ഒരു പ്രശ്നമായി തോന്നിയതുമില്ല. 20 വയസുള്ള ജീവജ്യോതിയെ കെട്ടാന്‍ തന്റേതായ ഒരു കാരണവും രാജഗോപാലിന് ഉണ്ടായിരുന്നു.
20 വയസുള്ള പെണ്ണിനെ കെട്ടിയാല്‍ മേല്ക്ക് മേല്‍ അഭിവൃദ്ധി എന്നാണ് വിശ്വസ്തനായ ജ്യോതിഷി രാജഗോപാലിന്റെ ചെവിട്ടില് മന്ത്രിച്ചത്. ജീവജ്യോതിയുടെ ത്രസിപ്പിക്കുന്ന സൗന്ദര്യവും ജ്യോതിഷിയുടെ പ്രവചനവും രാജഗോപാലിന്റെ ജീവിതം മാറ്റി മറിക്കുക തന്നെ ചെയ്തു. ജീവജ്യോതിയോട് രാജഗോപാല്‍ നേരിട്ട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. രാജഗോപാല്‍ പോലുള്ള കോടീശ്വരനായ വ്യവസായി വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടും ജീവജ്യോതി കുലുങ്ങിയില്ല. ഈ അഭ്യര്‍ത്ഥന നിരസിക്കാന്‍ ഒരു മടിയും ജീവജ്യോതി കാട്ടിയതുമില്ല. പ്രായം അതിരു കടന്നിട്ടും ജീവജ്യോതിയെ മോഹിച്ചപ്പോള്‍ അവളെ വിട്ടുകളയാന്‍ രാജഗോപാലിന്റെ മനസ് അനുവദിച്ചതുമില്ല. എന്ത് സംഭവിച്ചാലും പെണ്‍കുട്ടിയെ സ്വന്തമാക്കാനുള്ള രാജഗോപാലിന്റെ നീക്കങ്ങളാണ് അന്തര്‍ദേശീയ തലത്തില്‍ തന്നെ ഈ വ്യവസായ ശൃംഖലയ്ക്ക് മേല്‍ കരിനിഴല്‍ ഏല്‍പ്പിച്ചത്.ജീവജ്യോതിയോടുള്ള മോഹം രാജഗോപാലിന്റെ കണ്ണഞ്ചിക്കുന്ന ജീവിതത്തിന്റെ തന്നെ അവസാനമാവുകയും ചെയ്തു. സുപ്രീംകോടതി വിധി പ്രകാരം ജീവപര്യന്തം ശിക്ഷയ്ക്കാണ് ഇനി രാജഗോപാല്‍ കീഴടങ്ങാന്‍ പോകുന്നതും. രാജഗോപാലിന്റെ ആഗ്രഹം നിരസിച്ച ജീവജ്യോതി മറ്റൊരു യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തു.
പ്രതികാര ദാഹിയായ അണ്ണാച്ചി
ഇത് അണ്ണാച്ചിയെ പ്രകോപിപ്പിക്കുക തന്നെ ചെയ്തു. ജീവജ്യോതിയുടെ ഭര്‍ത്താവായ പ്രിന്‍സ് ശാന്തകുമാറിന് രാജഗോപാലിന്റെ ഭീഷണികള്‍ ലഭിച്ചു തുടങ്ങി. പലവിധ ഭീഷണികള്‍ വന്നു തുടങ്ങിയപ്പോള്‍ വിവാഹം കഴിഞ്ഞ ശേഷം 2001-ല്‍ ശാന്തകുമാറും ജീവജ്യോതിയും പൊലീസില്‍ പരാതി നല്കി. ഈ പരാതിയാണ് ശാന്തകുമാറിന്റെ ജീവന് എടുത്തത്. ശാന്തകുമാറിനോട് ജീവജ്യോതിയെ ഒഴിവാക്കാനാണ് രാജഗോപാല്‍ ആവശ്യപ്പെട്ടത്. ഇത് നിരസിച്ചതോറ്റ ശാന്തകുമാറിന് ജീവന് നഷ്ടമാകുകയും ചെയ്തു. വിവാഹത്തിനു ശേഷം വെറും മൂന്നു വര്‍ഷം ജീവജ്യോതിക്ക് ഒപ്പം കഴിയാന്‍ മാത്രമാണ് ശാന്തകുമാറിന് കഴിഞ്ഞത്. 1999ലായിരുന്നു ഇവരുടെ വിവാഹം.
2001-ല്‍ ശാന്തകുമാര്‍ വധിക്കപ്പെടുകയും ചെയ്തു. രാജഗോപാലിന്റെ ഭീഷണിയായിരുന്നു ദമ്ബതിമാരുടെ പരാതിക്ക് ആധാരം. പൊലീസില്‍ പരാതിപ്പെട്ടതിനു പിന്നാലെ ശാന്തകുമാറിനെ കാണാതായി. രാജഗോപാലിന്റെ ഗുണ്ടാസംഘം ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയ ശേഷം കൊല്ലുകയായിരുന്നു. കൊടൈക്കനാലിലെ മേഖലയില്‍ ശാന്തകുമാറിനെ എത്തിച്ച ശേഷം കൊല്ലുകയും മൃതദേഹം വനത്തില്‍ മറവുചെയ്യുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമാവുകയും അണ്ണാച്ചിയുടെ പേര് വ്യവസായവൃത്തങ്ങളില്‍ മങ്ങുകയും ചെയ്തത്. ആദായ നികുതി വകുപ്പ് ശരവണഭവന് ഗ്രൂപ്പുകളില്‍ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിനു രൂപ പിടിച്ചെടുത്തിരുന്നു. റെയിഡ് പേടിച്ചു കോടിക്കണക്കിനു സ്വര്‍ണവും വജ്രവും അടക്കം ശ്മശാനത്തില്‍ കുഴിച്ചിട്ടത് ആദായ നികുതി വകുപ്പ് കണ്ടെടുക്കുകയും ചെയ്തിരുന്നു.
2001ലെ ഈ കൊലക്കേസില്‍ ആണ് രാജഗോപാലിനോട് എത്രയും വേഗം കീഴടങ്ങാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്. കേസില്‍ 2009ല്‍ രാജഗോപാല്‍ ജാമ്യം നേടിയിരുന്നു. ശാന്തകുമാറിന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിനായി രാജഗോപാല്‍ ശാന്തകുമാറിനെ കൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് ആരോപിച്ചത്. നിലവില്‍ സുപ്രീം കോടതിയുടെ ജാമ്യത്തിലാണ് രാജഗോപാല്‍. എത്രയും വേഗം കീഴടങ്ങാനാണ് രാജഗോപാലിനോട് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ കേസില്‍ വിധി വന്നത്. രാജഗോപാലിനെതിരെ ആദ്യം ചുമത്തിയ മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് മാറ്റി കൊലക്കുറ്റം ചുമത്തിയ മദ്രാസ് ഹൈക്കോടതി വിധി ശരിയായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.