Tuesday 19 March 2024




ഞാന്‍ 'കിളിനക്കോട്ടെ' ഒരു പെണ്‍കുട്ടി; ജീവിതം തകര്‍ക്കരുത്; കരഞ്ഞുകലങ്ങിയ കണ്ണുമായി പെണ്‍കുട്ടിയുടെ ലൈവ്

By Anju N P.20 Dec, 2018

imran-azhar

 


ഫെയ്‌സ്ബുക്ക് ലൈവിലൂടെ കിളിനക്കോട് എന്ന നാടിനെ കുറ്റം പറഞ്ഞെന്ന പേരില്‍ പെണ്‍കുട്ടികള്‍ക്കെതിരെ പല തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളാണ് നടക്കുനന്നത്. പെണ്‍കുട്ടികള്‍ക്ക പിന്തുണ നല്‍കി പലരും രംഗത്തെത്തിയെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം അതിര് കടന്നോടെ സത്യാവസ്ഥ വിശദീകരിച്ചു പെണ്‍കുട്ടികളിലൊരാള്‍ രംഗത്തെത്തി. ഓഡിയോ ക്ലിപ്പിലൂടെ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു പെണ്‍കുട്ടി സംഭവത്തെ കുറിച്ച് വിശദീകരിച്ചത്.

 

നാട്ടുകാരെ അപമാനിക്കാന്‍ വേണ്ടിയല്ല ആ വിഡിയോ എടുത്തത്. വെറും തമാശയ്ക്ക് വേണ്ടിയെടുത്ത വിഡിയോ ഞങ്ങളുടെ ജീവിതം തന്നെ തകര്‍ക്കുന്ന അവസ്ഥയിലാണ്. പ്രചരിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ആ വിഡിയോയിലുള്ള ഒരാളാണ് ഞാന്‍. ഞങ്ങളുടെ സുഹൃത്തിന്റെ കല്യാണത്തിനു വേണ്ടിയാണ് ഞങ്ങള്‍ അവിടെ എത്തിയത്. 12 പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. പുതിയപെണ്ണിന്റെ കൂടെ നിന്ന് ഞങ്ങള്‍ സെല്‍ഫി എടുത്തു.

 


ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അവിടെ എത്തിയത്. 2.05 ന് അവിടെ നിന്ന് ഇറങ്ങുകയും െചയ്തു. ഞങ്ങള്‍ സെല്‍ഫിയെടുക്കുന്നതും സംസാരിക്കുന്നതും അവിടെ കൂടിയിരുന്ന ആളുകള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആണ്‍കുട്ടികള്‍ ബൈക്കിനു പോയപ്പോള്‍ ഞങ്ങള്‍ നടന്നാണ് പോയത്. അവിടെ വാഹനസൗകര്യം കുറവായിരുന്നു. 2.45 ന് മാത്രമാണ് പിന്നെ ബസ് ഉണ്ടായിരുന്നത്. ഞങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ മോശം പ്രചാരണം നടത്തിയ വ്യക്തി അവിടെയെത്തുകയും മോശമായി ഞങ്ങളോട് സംസാരിചക്കുകയും ചെയ്തു. കല്യാണത്തിനു വന്നാല്‍ കല്യാണം കൂടി പോകണമെന്നും തുടങ്ങി മോശമായ പല കാര്യങ്ങളും പറഞ്ഞു. ഞങ്ങള്‍ക്ക് മോശം ഉദ്ദേശം ഉണ്ടായിരുന്നുവെന്നും ആ മോശം ഉദ്ദേശ്‌ത്തെ ചോദ്യം ചെയ്തപ്പോഴാണ് ഞങ്ങള്‍ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നുമായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്.

 


2.45 ആയെങ്കിലും ബസുണ്ടായില്ല, അപ്പോള്‍ ബസ്സില്ലെന്ന് ചിലര്‍ പറഞ്ഞു. പിന്നെയും അവിടെ നിന്ന് നടന്നു. ഒരു ഓട്ടോയും കിട്ടിയില്ല. 3 കി.മീ നടന്നു. അയാള്‍ അപ്പോള്‍ ഞങ്ങളെ പിന്തുടര്‍ന്നിരുന്നു. അയാള്‍ ഞങ്ങളുടെ പുറകില്‍ നിന്ന് വിഡിയോ എടുത്തു. നാട്ടിലൊക്കെ ഗ്രൂപ്പുകളിലൊക്കെ എത്തിക്കുമെന്ന് പറഞ്ഞാണ് വിഡിയോ എടുത്തത്. ഇതോടെ ഞങ്ങള്‍ നടപ്പിന് വേഗം കൂട്ടി. ക്ലാസില്‍ നിന്ന് കല്യാണം കൂടാന്‍ കഴിയാത്ത കുട്ടികളെ കാണിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ആ വിഡിയോ എടുത്തത്. ആ വിഡിയോ എങ്ങനെയോ ലീക്ക് ആയതാണ്. ഞങ്ങളുടെ ജീവിതം തന്നെയാണ് അത് നശിപ്പിക്കുന്നത്.

 

ആ നാടിനെ അവഹേളിക്കാനോ നാടിനെ നന്നാക്കാനോ അല്ല ആ വിഡിയോ ഇട്ടത്. ആ നാടിനെകുറിച്ചോ നാട്ടുകാരെകുറിച്ചോ ഒന്നും അവഹേളിക്കാനല്ല. മനസു കൊണ്ട് വിചാരിക്കാത്ത കാര്യമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ആ പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ ഞങ്ങള്‍ പരാതി നല്‍കി. അവിടെ വച്ച് ഞങ്ങളെ അപമാനിച്ചയാള്‍ മാപ്പ് പറയുന്ന വിഡിയോയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ആ വിഡിയോ ആരും ഷെയര്‍ െചയ്യരുത്. നിങ്ങളുടെ ഫോണില്‍ നിന്ന് ആ വിഡിയോ ഡിലീറ്റ് ചെയ്യണം- പെണ്‍കുട്ടി ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

 

പെണ്‍കുട്ടികളുടെ പരാതിയില്‍ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വാട്‌സ്ആപ്പിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും വ്യക്തിപരമായ അധിക്ഷേപത്തിനും സൈബര്‍ ആക്രമണത്തിനും പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയോടനുബന്ധിച്ച് 6 പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 506 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 

മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത പ്രദേശമായ കിളിനക്കോട് എന്ന ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം പ്രദേശത്ത് സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പെണ്‍കുട്ടികള്‍. ആണ്‍കുട്ടികളായ സഹപാഠികള്‍ക്ക് ഒപ്പം സെല്‍ഫി എടുക്കുകയും അവരുടെ വാഹനങ്ങളില്‍ തിരിച്ചു പോകാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഒരുപറ്റം ആളുകള്‍ പെണ്‍കുട്ടികളെ തടഞ്ഞു നിര്‍ത്തുകയും അധിക്ഷേപിക്കുകയും നട്ടുച്ചയ്ക്ക് നടുറോഡിലൂടെ നടത്തിച്ചുവെന്നും പെണ്‍കുട്ടികള്‍ പരാതി പറയുന്നു.