By Anju N P.20 Dec, 2018
മലപ്പുറം ജില്ലയിലെ കിളിനക്കോട് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സദാചാര പൊലീസ് ചമഞ്ഞവര്‍ക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരി എസ്.ശാരദക്കുട്ടി.
കിളിനക്കോട്ടെ പോലീസ് സ്റ്റേഷനില്‍ ചെന്ന് മാപ്പു പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളര്‍ന്നു മുറ്റിയ ആ ആണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നില്ലേ? തങ്ങളുടെ മക്കള്‍ പെണ്ണുങ്ങളുടെ അധികാരികളല്ല എന്നവരെ പറഞ്ഞു നിരന്തരം ബോധ്യപ്പെടുത്തിയെടുക്കേണ്ടത് ആ രക്ഷിതാക്കളായിരുന്നില്ലേ? അത്തരം രക്ഷിതാക്കള്‍ക്കെന്താണ് കുറ്റബോധം തോന്നാത്തത്? ആ പെണ്‍കുഞ്ഞുങ്ങളോട് മാപ്പു പറയാന്‍ മക്കളെ പറഞ്ഞു വിടണ്ടേയെന്നും ശാരദക്കുട്ടി ചോദിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കിളിനക്കോട്ടെ പോലീസ് സ്റ്റേഷനിൽ ചെന്ന് മാപ്പു പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളർന്നു മുറ്റിയ ആ ആൺകുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നില്ലേ? തങ്ങളുടെ മക്കൾ പെണ്ണുങ്ങളുടെ അധികാരികളല്ല എന്നവരെ പറഞ്ഞു നിരന്തരം ബോധ്യപ്പെടുത്തിയെടുക്കേണ്ടത് ആ രക്ഷിതാക്കളായിരുന്നില്ലേ?അത്തരം രക്ഷിതാക്കൾക്കെന്താണ് കുറ്റബോധം തോന്നാത്തത്? ആ പെൺകുഞ്ഞുങ്ങളോട് മാപ്പു പറയാൻ മക്കളെ പറഞ്ഞു വിടണ്ടേ?
ഊർജ്ജം തുളുമ്പി, ചിരിച്ചു മറിഞ്ഞ് നർമ്മഭാഷണം പറഞ്ഞ് ആൺകുട്ടികളുടെ തലയിലെ വെളിച്ചമില്ലായ്മക്കു പരിഹാരം നിർദ്ദേശിക്കുന്ന തരത്തിൽ ചുണക്കുട്ടികളായി പെണ്മക്കളെ വളർത്തിയെടുത്ത അമ്മമാരെ അഭിനന്ദിക്കുന്ന ഒരു സമീപനം എന്നാണ് കേരളമെന്ന ഈ വലിയ കിളിനക്കോട്ടുകരയ്ക്ക് ഉണ്ടാവുക?
ആൺമക്കളേ.. വെറുപ്പും അഹങ്കാരവും അധികാര ധാർഷ്ട്യവും നിങ്ങളെ ഭൂമിയിൽ നിന്നു തന്നെ ഇല്ലാതാക്കുന്നതിനു മുൻപ്, പറന്നുയരുവാൻ ചിറകുകളാർജ്ജിച്ചു കഴിഞ്ഞ പെൺകൂട്ടുകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക. അവരുടെ ചിരിയും ഇളക്കങ്ങളും നിങ്ങളുടെയും ജീവിത പ്രേരണയാകട്ടെ.
നിങ്ങളുടെ ഭുജശാഖയിലല്ല അവരുടെ ഇരുപ്പ്.
എസ്.ശാരദക്കുട്ടി
20.12.2018