By Aswany Bhumi.15 Mar, 2021
തിരുവനന്തപുരം: കനിവും ദീപയും സോഫിയുമാണ് ഇപ്പോൾ തിരുവന്തപുരത്തെ താരങ്ങൾ. പൂർണ ഗർഭിണിയായ ലക്ഷ്മിക്ക് രക്ഷകരായത് കനിവ് 108 ആംബുലൻസ് ജീവനക്കാരും ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരും ആണ്.
തിങ്കളാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം.വാമനപുരം ആനാകുടി പണയിൽ പുത്തൻ വീട്ടിൽ ചന്ദ്രന്റെ ഭാര്യയാണ് ലക്ഷ്മി.
ലക്ഷ്മിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലേക്ക് പോകാൻ ഓട്ടോറിക്ഷ വിളിച്ചിരുന്നു.
വീട്ടിൽ നിന്ന് റോഡിലേക്ക് കുറച്ചു ദൂരം നടന്ന് വേണം പോകാൻ. ഭർത്താവ് ചന്ദ്രനൊപ്പം റോഡിലേക്ക് നടക്കുന്നതിനിടയിൽ ലക്ഷ്മി കുഴഞ്ഞു വീണു.
ഈ സമയം ആശുപത്രിയിലേക്കുള്ള കൊവിഡ് വാക്സിന് ശേഖരിച്ച ശേഷം ഇത് വഴി പോകുകയായിരുന്ന ആനാകുടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സുമാരായ സോഫിയ എസ്, ദീപ ഡി.കെ എന്നിവരുടെ ശ്രദ്ധയിൽ സംഭവം പെടുകയും ഉടൻ തന്നെ ഇവർ ലക്ഷ്മിയുടെ അടുത്തെത്തി വേണ്ട പരിചരണം നൽകി.
ഇവരുടെ പരിശോധനയിൽ ലക്ഷ്മിയുടെ ആരോഗ്യനില മോശമാണെന്നു കണ്ടെത്തിയ ഉടൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.
കനിവ് 108 ആംബുലൻസ് എമർജൻസി റെസ്പോൺസ് സെന്ററിൽ നിന്ന് അത്യാഹിത സന്ദേശം ഉടൻ കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി.
സന്ദേശം ലഭിച്ച ഉടൻ തന്നെ ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷൈജ രാജൻ, പൈലറ്റ് ബോബസ് ജോൺ എന്നിവർ സംഭവ സ്ഥലത്തേക്ക് തിരിച്ചു.
ആംബുലൻസ് എത്തുന്നതിന് മുൻപ് സോഫിയയുടെയും, ദീപയുടെയും പരിചരണത്തിൽ ലക്ഷ്മി ആൺ കുഞ്ഞിന് ജന്മം നൽകി.
തുടർന്ന് ഇരുവരെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.