Tuesday 19 March 2024




പ്രതിയെ സഹായിക്കാന്‍ വേണ്ടി കാര്യങ്ങള്‍ നടത്തിയിട്ട് പൊലീസ് വൃത്തികെട്ട കളി കളിക്കുന്നു: ഷോണ്‍ ജോര്‍ജ്

By Farsana Jaleel.22 Nov, 2017

imran-azhar

 

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പൊലീസ് വൃത്തികെട്ട കളി കളിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്. പ്രതിയെ സഹായിക്കാന്‍ വേണ്ടി കാര്യങ്ങള്‍ നടത്തിയിട്ട് അയാളെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടാനോ ശിക്ഷ വാങ്ങിച്ച് കൊടുക്കാനോ ശ്രമിക്കാതെ പൊലീസ് വൃത്തികെട്ട കളി കളിക്കുകയാണെന്നും ഷോണ്‍ പറയുന്നു.

 

ഷോണിന്റെ വാക്കുകളിലേയ്ക്ക്-

 

നാല്‍പത്തഞ്ചാം ദിവസം ദിലീപിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോഴാണ് ഇപ്പോള്‍ മാപ്പുസാക്ഷിയെന്ന് പറയപ്പെടുന്ന ഈ പൊലീസുകാരനെ കൊണ്ടുവരുന്നത്. ഈ പൊലീസുകാരന്‍ ചെയ്ത ജോലിയെന്താണ്, പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ് സുരക്ഷയ്ക്കായി നിയോഗിച്ച ഈ പൊലീസുകാരനോട് ദിലീപിന്റെ പേര് പറഞ്ഞെന്നാണ് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന്റെ ഭാഗമായി ദിലീപിന്റെ ജാമ്യാപേക്ഷയും തള്ളുകയുണ്ടായി. ഏഴ് മാസം മുമ്പ് നടന്നൊരു ക്രൈമിന് വേണ്ടി ഏഴ് മാസത്തിന് ശേഷം സര്‍വീസില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ സാക്ഷിയാക്കി അയാളെ മാപ്പുസാക്ഷിയാക്കുകയാണ്. അയാളെ വീണ്ടും സംരക്ഷിക്കുകയാണ്. ഇത് തന്നെ ഏറ്റവും ഗൗരവകരമായ തെറ്റല്ലെ. പ്രതിയെ സഹായിക്കാന്‍ വേണ്ടി കാര്യങ്ങള്‍ നടത്തിയിട്ട് അയാളെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടാനോ ശിക്ഷ വാങ്ങിച്ച് കൊടുക്കാനോ ശ്രമിക്കാതെ പൊലീസ് വൃത്തികെട്ട കളി കളിക്കുകയാണ്.

 

ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്ന് ബോധ്യപ്പെട്ടിട്ട് അയാള്‍ക്ക് നീതിലഭിക്കണമെന്ന് ആഗ്രഹിച്ച് രംഗത്തിറങ്ങിയവരാണ് ഞങ്ങളെല്ലാവരും. ഒരു തെളിവെങ്കിലും പൊലീസ് കാണിച്ച് തരൂ. സാക്ഷികള്‍ കൂറുമാറുമെന്ന് പൊലീസ് പറയുന്നു. ദിലീപ് സ്വാധീനിച്ചെങ്കില്‍ അത് നേരത്തെ പറയാമായിരുന്നില്ലേ. ദുബായിയ്ക്ക് പോകുവാന്‍ വേണ്ടി ദിലീപ് ഒരു അപേക്ഷ കൊടുത്തപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു നീക്കവുമായി പൊലീസ് എത്തിയത്. ദിലീപിന് അനുകൂലമായി കോടതി വിധിച്ചത് തന്നെ അത്യപൂര്‍വമായ കാര്യമാണ്.

 

ദിലീപിനെ ഈ കേസില്‍ ശിക്ഷിക്കാന്‍ സാഹചര്യതെളിവുകള്‍ മാത്രം മതി. എന്നാല്‍ കേസിനാസ്പദമായ സംഭവത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സാഹചര്യതെളിവുകള്‍ ഉണ്ടാകണം. അതായത് ഈ നടിയെ പീഡിപ്പിക്കുവാന്‍ ദിലീപ് ആ വ്യക്തിക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന് തെളിയിക്കണം. അല്ലാതെ മൂന്നുവര്‍ഷം മുമ്പ് അവിടെവച്ച് കണ്ടിട്ടുണ്ട് പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയിട്ടുണ്ട് എന്ന് പറഞ്ഞാല്‍ എന്ത് കാര്യം. ലോകത്ത് ആദ്യത്തെ സംഭവമായിരിക്കും ഒന്നരകോടിക്ക് പതിനായിരം രൂപ അഡ്വാന്‍സ് കൊടുക്കുന്നത്. ഈ സംഭവം കഴിഞ്ഞിട്ട് ബാക്കി പൈസയ്ക്ക് വേണ്ടി പള്‍സര്‍ സുനിയുടെ ഒരാള് പോലും ദിലീപിനെ സമീപിച്ചതായി പൊലീസ് പറയുന്നില്ല. ഇതൊക്കെ വിശ്വസിക്കാന്‍ ലോജിക്ക് പ്രകാരം എനിക്ക് സാധിക്കില്ല.

 

സിനിമാമേഖലയില്‍ നിന്നുള്ള 50 സാക്ഷികളില്‍ കുറച്ചുപേരുകളുടെ പേരുകള്‍ ഞാന്‍ പറയാം. ഒന്ന് ബൈജു കൊട്ടാരക്കര, എം എ നിഷാദ്, ലിബര്‍ട്ടി ബഷീര്‍. സിനിമയ്ക്കകത്തെ രാഷ്ട്രീയം എനിക്ക് കൃത്യമായി അറിയില്ല. ദിലീപ് ജയിലില്‍ കിടന്ന സമയത്ത് കഴിഞ്ഞ 85 ദിവസവും ചാനല്‍ ചര്‍ച്ചയില്‍ വന്നവരെല്ലാം സാക്ഷികളായേക്കാം. മഞ്ജു വാരിയര്‍ സാക്ഷിയാകുമെന്നത് അത്ഭുതകരമായ കാര്യമൊന്നുമല്ല. ഇവര്‍ തമ്മിലുള്ള വിരോധം തെളിയിക്കാന്‍ എളുപ്പമായ കാര്യമാണ്. ആക്രമിക്കപ്പെട്ട നടിയും ദിലീപിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതാണോ ക്വട്ടേഷനിലേക്ക് വഴിവെച്ചതെന്ന് കോടതി വിലയിരുത്തേണ്ട കാര്യമാണ്. എന്നാല്‍ ഇത്തരമൊരു കേസില്‍ അകപ്പെട്ട ഒരാള്‍ക്ക് വിദേശത്ത് പോകാന്‍ അനുമതി ലഭിക്കുക അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. കോടതിക്ക് വ്യക്തമായ ബോധ്യം വന്നതുകൊണ്ടാണ് അങ്ങനെയൊരു വിധി പുറപ്പെടുവിച്ചതും.