By Sarath Surendran.13 Oct, 2018
തിരുവനന്തപുരം : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ പീഡനവിവരം മറച്ചുവച്ചെന്ന് ആരോപിച്ചു സിനിമാ താരം രേവതിക്കെതിരെ പരാതി. ഇന്ന് വൈകുന്നേരം എറണാകുളത്തു വച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് രേവതി ഒന്നര വർഷം മുമ്പ് ഷൂട്ടിംഗിനെത്തിയ പതിനേഴുകാരി ലൈംഗികപീഡനത്തിന് ഇരയായ സംഭവം വെളിപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി പീഡനത്തിന് ഇരയായിട്ടും സംഭവത്തെ ഗൗരവമായി എടുത്തില്ലായെന്നും പീഡന വിവരം മറച്ചു വച്ചു എന്നുമാണ് പരാതി. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്.
സംഭവത്തിൽ അന്വേഷിക്കുമെന്നും കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
തനിക്കു നേരെയുണ്ടായ പീഡനത്തിൽ സമവായ ചർച്ചക്ക് വന്നത് സോഹൻ സീനുലാലെന്ന് നടി അർച്ചന പദ്മിനി വെളിപ്പെടുത്തി. “പുള്ളിക്കാരൻ സ്റ്റാറാ” എന്ന സിനിമയുടെ സെറ്റിൽ ഷെറിൻ സ്റ്റാൻലി എന്ന പ്രൊഡക്ഷൻ കൺട്രോളർ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പരാതിപ്പെട്ട തന്നെ പിൻതിരിപ്പിക്കാൻ ഇയാളാണ് മുന്നിൽ നിന്നതെന്നും അർച്ചന പദ്മിനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഫെഫ്കയിൽ രണ്ടു തവണ പരാതി നൽകിയിട്ടും ബി.ഉണ്ണിക്കൃഷ്ണനും സിബി മലയിലും ഗൗനിച്ചില്ലായെന്നും അർച്ചന വ്യക്തമാക്കി. ഈ പരാതി ഒതുക്കാനാണ് സോഹൻ സീനുലാൽ മധ്യസ്ഥ നിന്നതെന്നും നടി വെളിപ്പെടുത്തി. തനിക്ക് ജീവിതത്തിൽ മറ്റു കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളതു കൊണ്ടാണ് പൊലീസിൽ പരാതി നൽകാഞ്ഞതെന്നും നടി വ്യക്തമാക്കി.
“മീടൂ “ വിലെ ഒടുവിലത്തേത് ഒരു പ്രമുഖ പത്രപ്രവർത്തകനെതിരെ യാമിനി നായർ എന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.