By BINDU PP .16 Oct, 2018
മീ ടൂ ക്യാംപയിൻ മലയാള സിനിമയെ പിടിച്ചു കുലുക്കുകയാണ്. അർച്ചന പദ്മിനിയുടെ തുറന്നു പറച്ചിലിന് പിന്നാലെ നടൻ അലെൻസിയറിനെതിരെയാണ് ഞെട്ടിക്കുന്ന തുറന്നുപറച്ചില്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ പേര് വെളിപ്പെടുത്താതെ ട്വീറ്റ് ചെയ്യുകയായിരുന്നു നടി. ടി ദിവ്യ ഗോപിനാഥ് ആണ് നടനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അലൻസിയറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പേരു വെളിപ്പെടുത്താതെയായിരുന്നു കുറിപ്പ്. ആഭാസം എന്ന സിനിമയുടെ സെറ്റിൽ വെച്ച് അലൻസിയർ മോശമായി പെരുമാറിയെന്നാണ് ദിവ്യയുടെ ആരോപണം. പ്രലോഭനശ്രമങ്ങളുമായാണ് അലൻസിയർ തുടക്കം മുതൽ സമീപിച്ചിത്. മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞെന്നും മദ്യപിച്ചെന്ന് മുറിയിൽ കയറിവന്നെന്നും ദിവ്യ പറയുന്നു. മറ്റ് പെൺകുട്ടികളോടും ഇയാൾ ഇത്തരത്തിൽ പെരുമാറിയെന്ന് അറിഞ്ഞു. അതുകൊണ്ടാണ് പരാതി പറയാൻ തീരുമാനിച്ചത്. അമ്മയെന്ന സംഘടനയിൽ വിശ്വാസമില്ലാത്തതിനാൽ ഡബ്ല്യുസിസിയിലാണ് പരാതി നല്‍കിയത്. അതിന് പിന്നാലെയാണ് കുറിപ്പെഴുതിയത്.
ദിവ്യയുടെ വാക്കുകൾ.....
ഒരു പെണ്‍കുട്ടി തന്റെ അനുഭവം എഴുതി ലോകത്തോട് അറിയിക്കാന്‍ ശ്രമിക്കുമ്പോള്‍ അത്തരത്തിലൊരു പിന്തുണ ലഭിക്കുമെന്ന വിശ്വാസമില്ലാത്തതുകൊണ്ടാണ് താന്‍ പേര് വെളിപ്പെടുത്താതെ ലേഖനം എഴുതിയതെന്ന് ദിവ്യ പറയുന്നു. താന്‍ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത മേഖലയാണ് സിനിമ, അതുകൊണ്ടാണ് ഈ ഫീല്‍ഡില്‍ നില്‍ക്കുന്നതെന്നും ദിവ്യ വ്യക്തമാക്കി.താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ധൈര്യത്തോടെയാണ് ഇത് പറയുന്നതെന്നും താന്‍ ആഭാസം എന്ന സിനിമയിലെ പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗപ്പെടുത്തി എന്ന് അലന്‍സിയര്‍ പറയുന്നതുകേട്ട ഒരാള്‍ ഈ ചിത്രത്തിന്റെ സംവിധായകനോട് ഇക്കാര്യം പറയുകയും തുടര്‍ന്ന് അദ്ദേഹം അത് തന്നോട് പങ്കുവയ്ക്കുകയും, ഇതേക്കുറിച്ച് താന്‍ അലന്‍സിയറോട് ചോദിക്കുകയുമുണ്ടായി എന്ന് ദിവ്യ പറയുന്നു. അന്ന് താന്‍ അങ്ങനെയല്ല പറഞ്ഞതെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് ക്ഷമിക്കണമെന്നും പറഞ്ഞ് അലന്‍സിയര്‍ പൊട്ടിക്കരഞ്ഞു. തെറ്റുപറ്റിയതാകുമെന്നു കരുതി താന്‍ വീണ്ടും അലന്‍സിയറോട് ക്ഷമിച്ചുവെന്ന് ദിവ്യ പറയുന്നു.
എന്നാല്‍ മറ്റു പല സെറ്റുകളിലും അലന്‍സിയര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നുണ്ട് എന്നു പറഞ്ഞുകേട്ടതുകൊണ്ടാണ് ഇപ്പോള്‍ ഇതു തുറന്നു പറയാന്‍ തീരുമാനിച്ചതെന്ന് ദിവ്യ വ്യക്തമാക്കുന്നു. താന്‍ താരസംഘടനയുടെ ഭാഗമല്ല, ആ സംഘടനയില്‍ നിന്നും തനിക്ക് നീതികിട്ടുമെന്നും പ്രതീക്ഷിക്കുന്നില്ല. ഇപ്പോഴത്തെ സംഭവങ്ങളില്‍ നിന്നും മനസിലാകുന്നത് അതാണെന്ന് ദിവ്യ പറയുന്നു.ഇതിന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ പഴി ചാരരുതെന്നും ഇത് തന്റെ സ്വന്തം ഇഷ്ടത്തോടെ വെളിപ്പെടുത്തുന്നതാണെന്നും ദിവ്യ വ്യക്തമാക്കി. അലന്‍സിയറോട് വ്യക്തി വൈരാഗ്യമില്ല, അദ്ദേഹത്തിന്റെ സിനിമകള്‍ ഇല്ലാതാക്കണമെന്നും ഇല്ല. കഴിഞ്ഞ ദിവസം അമ്മയുടെ സെക്രട്ടറിയും ലളിതാമ്മയും പറഞ്ഞു ഇവിടെ സ്ത്രീകള്‍ ഒരു പ്രശ്‌നങ്ങളും അനുഭവിക്കുന്നില്ല, ഉണ്ടെങ്കില്‍ എല്ലാ ഇന്‍ഡസ്ട്രിയിലും ഉണ്ടെന്ന്. അത് ഇത്തരം പ്രവര്‍ത്തികള്‍ക്കുളള ന്യായീകരണമല്ലെന്നും ദിവ്യ പറയുന്നു.