Tuesday 19 March 2024




'കള്ളനെന്നും' ,'ചതിയനെന്നും 'വിളിച്ച പുതുമുഖ സംവിധായകന്‍ സാജിദ് യഹിയ എന്ന അനുജന്‍ എഴുതുന്നത്; കലവൂര്‍ രവികുമാറിനെതിരെ സാജിദ് യാഹിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

By Abhirami Sajikumar.29 Mar, 2018

imran-azhar

മോഹന്‍ലാല്‍ സിനിമയുടെ കഥ തന്‍റെ ചെറുകഥയുടെ മോഷണം ആണെന്ന് പറഞ്ഞ സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാറിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ സാജിദ് യാഹിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.  മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനീഷ് വരനാട് തിരക്കഥ എഴുതുന്ന ചിത്രത്തിനെതിരെ വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് സാജിദ് വീണ്ടും പ്രതികരിച്ചിരിക്കുന്നത്.

 ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം....

ബഹുമാന്യനായ കലവൂര്‍ രവികുമാര്‍ ചേട്ടന്‍ വായിക്കാന്‍, ചേട്ടന്‍ മാധ്യമങ്ങളില്‍ 'കള്ളനെന്നും' ,'ചതിയനെന്നും 'വിളിച്ച പുതുമുഖ സംവിധായകന്‍ സാജിദ് യഹിയ എന്ന അനുജന്‍ എഴുതുന്നത്..

കഴിഞ്ഞ രണ്ടു കൊല്ലങ്ങള്‍ക്ക് മുകളിലായി മോഹന്‍ലാല്‍ എന്ന സിനിമയുടെ പുറകെയുള്ള ഓട്ടത്തിലാണ് ഞാന്‍. ഏതാണ്ട് അത്രയും നാളുകളായി കലവൂര്‍ രവിചേട്ടനും എന്‍റെ പുറകെയുണ്ട്. ഞാന്‍ ഒരിക്കലും വായിച്ചിട്ടില്ലാത്ത(പിന്നീട് ഈ ആരോപണം വന്നപ്പോള്‍ വായിച്ചു )മൂന്ന് പേജില്‍ താഴെയുള്ള അദ്ദേഹത്തിന്‍റെ കഥ മോഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ഒരിക്കലും കണ്ടിട്ടിലാത്ത, ഈ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചിട്ടില്ലാത്ത(ഒരുപാട് തവണ ഞങ്ങളുടെ സ്ക്രിപ്റ്റ് വായിക്കാന്‍ കൊടുക്കാമെന്ന് പറഞ്ഞിട്ടും ചേട്ടന്‍ സമ്മതിച്ചില്ല) 'മോഹന്‍ലാല്‍ ' എന്ന എന്‍റെ സിനിമ ഞാന്‍ ഉണ്ടാക്കിയിരിക്കുന്നതത്രെ!

ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്ബ് ഫെഫ്കയില്‍ ഈ പ്രശ്നം അവതരിപ്പിക്കപ്പെട്ടപ്പോള്‍ , ഈ സിനിമയുടെ തിരക്കഥ പോലും വായിച്ചുനോക്കാതെ ഇത് കോപ്പിയടിയാണെന്ന് പറഞ്ഞ ആളാണ് ചേട്ടന്‍. പിന്നീട് ഫെഫ്കയിലുള്ള ഞാന്‍ ബഹുമാനിക്കുന്ന, പുതുമുഖങ്ങളെ ഏറെ പ്രോത്സാഹിപ്പിക്കുന്ന ബി ഉണ്ണികൃഷ്ണന്‍ സാറിനെ പോലുള്ള ആളുകളുടെ അധ്യക്ഷതയില്‍ എടുത്ത തീരുമാനത്തിലാണ് അദ്ദേഹത്തിന് ഒരു 'അര്‍ഹിക്കാത്ത നന്ദി' കൊടുക്കാം എന്ന് ഞങ്ങള്‍ തീരുമാനിക്കുന്നത്! അത് ഫെഫ്കയോടുള്ള ബഹുമാനം ഒന്ന് കൊണ്ട് മാത്രമായിരുന്നു എന്ന് ചേട്ടന്‍ ഓര്‍ക്കണം .

പക്ഷെ ഇപ്പോള്‍ സിനിമ റിലീസാകുന്ന ഈ സമയത്തില്‍ 'ആര്‍ക്കു വേണെമെടാ നിന്റെ ഒക്കെ നന്ദി 'എന്നാണ് ചേട്ടന്‍ പറയുന്നത് .നന്ദി വേണ്ടാത്ത ചേട്ടന് വേണ്ടതോ മോഹന്‍ലാല്‍ എന്ന സിനിമയുടെ കളക്ഷന്റെ 25 ശതമാനവും.

ഫെഫ്കയില്‍ പിന്നീട് ചര്‍ച്ചക്ക് വിളിപ്പിച്ചപ്പോള്‍, അവിടെയുള്ള മുതിര്‍ന്ന, ഞാന്‍ ബഹുമാനിക്കുന്ന സിനിമ പ്രവര്‍ത്തകരോട് ചേട്ടന്‍ പറഞ്ഞത് ഞാന്‍ കഥ കോപ്പി അടിച്ചിട്ടില്ലായെന്നും ഇനി ഈ കോണ്‍സെപ്റ്റില്‍ ചേട്ടന് വേറൊരു സിനിമ ചെയ്യുവാന്‍ കഴിയില്ല എന്നുമാണ്. പത്ത് കൊല്ലത്തിന് മുന്നേ എഴുതിയ കഥയില്‍ ചേട്ടന് സിനിമ ചെയ്യാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എങ്കിലും ഇതേ കോണ്‍സെപ്റ്റില്‍ ഇനിയും അദ്ദേഹത്തിന് സിനിമ ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ പറഞ്ഞു, കാരണം ഞങ്ങളുടെ കഥയും രവി ചേട്ടന്റെ കഥയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നതുകൊണ്ട് തന്നെ.

അക്ഷരങ്ങള്‍ കൊണ്ട് ജീവിക്കുന്ന ആളെന്ന നിലയില്‍ ആ അക്ഷരങ്ങളെ തൊട്ട് സത്യം ചെയ്ത് പറയാമോ ഇതൊക്കെ കള്ളം ആണെന്ന്!!! യഥാര്‍ത്ഥത്തില്‍ നടന്നത് ഇതല്ലേ ചേട്ടാ .

ഇനി ഇതുകൂടി കേള്‍ക്കണം- ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന്റെ കഥ എന്താണ്! പൊലീസ് ഉദ്യോഗസ്ഥനായ ബല്‍റാം സമൂഹത്തില്‍ ഉന്നതര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് എതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടം. ഓക്കേ . ഇനി കമ്മിഷണര്‍ എടുക്കാം അതിന്റെ കഥ ഭരത് ചന്ദ്രന്‍ ഐപിഎസ് സമൂഹത്തെ ചൂഷണം ചെയ്യുന്ന ഇവിടുത്തെ ഉന്നതന്മാര്‍ക്കെതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടം.
അപ്പോള്‍ ടി ദാമോദരന്റെ കഥയാണ് രഞ്ജി പണിക്കര്‍ മോഷിടിച്ചിരിക്കുന്നത് എന്ന് കലവൂര്‍ രവികുമാര്‍ ചേട്ടന്‍ പറയുമോ?

അങ്ങനെ ആണെങ്കില്‍ ചേട്ടന്‍ അടുത്തതായി കേസ് കൊടുക്കേണ്ടത് സാക്ഷാല്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന് എതിരെയാണ്. കാരണം 'ദി പോസ്റ്റ്' എന്ന പേരില്‍ സ്പില്‍ബെര്‍ഗ് ഈയടുത്ത് ഇറക്കിയ ചിത്രം ചേട്ടന്റെ 'സ്വ ലെ'യുമായി നല്ല സാമ്യം ഉള്ളതായി എനിക്ക് തോന്നുന്നുണ്ട് ! കാരണം രണ്ടിന്റെയും 'കഥ' മാധ്യമപ്രവര്‍ത്തകര്‍ ഒരു വാര്‍ത്ത കൊടുക്കാന്‍ പുറപ്പെടുമ്ബോള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച്‌ തന്നെയാണല്ലോ!

1971 ജനുവരി ഒന്നിന് ഇറങ്ങിയ 'ഗുഡ്‌ഡി' എന്ന ഹിന്ദി സിനിമയില്‍ ധര്‍മേന്ദ്രയെ ഇഷ്ടപെടുന്ന ജയാ ബച്ചന്റെ കഥയാണ് പറയുന്നത് സ്ത്രീകളുടെ താരാരാധനയുടെ കഥ പറയുന്ന, ശ്രീദേവി, കമല്‍ ഹാസന്‍ എന്നിവര്‍ അഭിനയിച്ച 'സിനിമ പൈത്യ'ത്തിന്റെ ആശയവും ഇതുതന്നെ ഇതേ ആശയം കോപ്പി അടിച്ചിട്ടാണ് രവി ചേട്ടന്‍ 'മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ് ' എന്ന കഥ എഴുതിയത് എന്ന് ഞാന്‍ പറഞ്ഞാല്‍ ചേട്ടന് എന്ത് തോന്നും?

വലിയ ബാനറും അഭിനേതാക്കളും ഉണ്ടായിരുന്ന 'ജോര്‍ജ് ഏട്ടന്‍സ് പൂരം', 'രക്ഷാധികാരി ബൈജു' എന്നീ സിനിമകള്‍ക്കെതിരെ ചേട്ടന്‍ കേസ് കൊടുത്തിട്ട് എന്തായി? ഇങ്ങനെ പലര്‍ക്കും എതിരെ കേസ് കൊടുക്കുന്നതില്‍ ചേട്ടന് ഒരു രസം ഒക്കെ ഉണ്ടാവും. പക്ഷെ മുറിവേല്‍ക്കുന്നത് വര്‍ഷങ്ങളായി സിനിമ സ്വപ്നം കണ്ട് നടക്കുന്നവന്റെ മനസ്സിനാണ്. അത് മനസിലാക്കുവാന്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ചേട്ടന് കഴിയുമെന്ന് ഞാന്‍ കരുതുന്നു. എന്തായാലും കോടതിയുടെ പരിഗണനയില്‍ ആണല്ലോ ഈ വിഷയം. കോടതിയിലും നീതി ന്യായ വ്യവസ്ഥയിലും എനിക്ക് പൂര്‍ണ വിശ്വാസം ഉണ്ട് . കാരണം ചേട്ടന് ഇപ്പോഴും എന്റെ സിനിമയുടെ കഥ എന്താണ് എന്ന് പൂര്‍ണമായും അറിയില്ല എന്നത് കൊണ്ട് തന്നെ.

ഇതെല്ലം കണ്ടും കേട്ടും വായിച്ചും അറിഞ്ഞും സിനിമയെ സ്നേഹിക്കുന്ന ഒരു പുതിയ തലമുറ ഇവിടെയുണ്ട്.എന്നെ കള്ളനെന്നും ചതിയനെന്നും വിളിച്ചതില്‍ എനിക്ക് സങ്കടം ഇല്ല. കാരണം , അത് തെറ്റായിരുന്നു എന്ന് കോടതിയും ,കാലവും തെളിയിക്കുമ്ബോള്‍ ചേട്ടന് ബോധ്യപ്പെടും. എന്തായാലും ഒരു കാര്യത്തില്‍ നമ്മള്‍ തമ്മില്‍ സാമ്യം ഉണ്ട്, അതില്‍ എനിക്ക് സന്തോഷവും ഉണ്ട് . കാരണം നമ്മള്‍ രണ്ടും മോഹന്‍ലാല്‍ ആരാധകരാണ് . യഥാര്‍ത്ഥ മോഹന്‍ലാല്‍ ആരാധകന്‍ ആരാണെന്ന് വിഷു കഴിയുമ്ബോള്‍ ജനങ്ങള്‍ തീരുമാനിച്ചോളും ചേട്ട..

നന്ദിയോടെ
സാജിദ് യാഹിയ