By Dipin Mananthavady.01 Jan, 1970
വയനാട്ടിൽ സംഭവിച്ചത് ഒരു പ്രളയദുരന്തമല്ല. വളരെ തീവ്രമായൊരു പ്രകൃതിദുരന്തമാണ്. മഴമാറിയാലോ വെള്ളമിറങ്ങിയാലോ തീരുന്നതല്ല വയനാടിന്റെ കെടുതികൾ. വയനാടിന്റെ ഒരു ഭാഗത്തു നിന്നും മറ്റൊരു ഭാഗത്തേക്ക് സഞ്ചരിച്ചാൽ ഒരു യുദ്ധഭൂമിയുടെ കെടുതികളാണ് കാണാൻ സാധിക്കുക. സമീപകാലത്തൊന്നും കൃഷിക്ക് ഉപയുക്തമാക്കാൻ കഴിയാത്ത രീതിയിൽ മണലും എക്കലും അടിഞ്ഞ വയലുകൾ, ദിവങ്ങളോളം വെള്ളത്തിൽ മുങ്ങി നിന്ന കവുങ്ങും, വാഴയും, വെള്ളത്തിലായ കുരുമുളകു തോട്ടങ്ങളുമുണ്ട്. മഴ മാറിയാലും ഇവയൊന്നും പഴയത് പോലെ കർഷകനെ സംബന്ധിച്ച് പ്രൊഡക്ടീവാകാൻ വഴിയില്ല. ഒന്നോ രണ്ടോ മൂന്നോ ഏക്കർ ഭൂമി സ്വന്തമായുള്ള ഇടത്തരം കർഷകരെ സംബന്ധിച്ച് മുന്നോട്ടുള്ള പ്രയാണം ദുഷ്കരമാണ്. ചെറുകിട കർഷകരെ ആശ്രയിച്ച് ജീവിക്കുന്ന ധാരാളം കർഷക തൊഴിലാളികളുണ്ട് വയനാട്ടിൽ. അവരുടെ വരുമാന ശ്രോതസു കൂടിയാണ് കുറച്ചു മാസത്തേക്കെങ്കിലും പ്രകൃതിദുരന്തം തകർത്തിരിക്കുന്നത്. ആളുകൾക്ക് സാധനങ്ങൾ വാങ്ങാനുള്ള ശേഷി കുറയുന്നതോടെ വയനാട്ടിലെ ഗ്രാമങ്ങളും ചെറു ടൗണുകളും കേന്ദ്രീകരിച്ച് കച്ചവടം ചെയ്യുന്ന ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലാകും. പറഞ്ഞു വരുന്നത് വെള്ളമിറങ്ങുന്നതോടെ തീരുന്നതല്ല വയനാടിന്റെ പ്രതിസന്ധിയെന്ന വസ്തുതയാണ്.
പ്രകൃതിദുരന്തം അക്ഷരാർത്ഥത്തിൽ വയനാടിനെ ഉഴുതുമറിച്ചിരിക്കുകയാണ്. പ്രധാന റോഡുകൾ മുതൽ ഗ്രാമീണ റോഡുകൾ വരെ തകർന്ന് തരിപ്പണമായിരിക്കുന്നു. പൂർണ്ണമായും ഭാഗീകമായും കിടപ്പാടം നഷ്ടപ്പെട്ടവർ ധാരാളമാണ്. പ്രകൃതിക്ഷോഭത്തിന് മുമ്പുണ്ടായിരുന്ന വയനാടിനെ റീ കൺസ്ട്രക്ട് ചെയ്തെടുക്കുക ശ്രമകരമായൊരു ദൗത്യം തന്നെയാണ്.പ്രകൃതിക്ഷോഭം വയനാടിനെ ഒരു മുപ്പത് വർഷമെങ്കിലും പിന്നോട്ടടിപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയത് പത്തുകൊല്ലത്തിലേറെ സമയം വേണ്ടിവരും വയനാട്ടിന് പ്രകൃതിദുരന്തത്തിന് മുമ്പുള്ള നില കൈവരിക്കാൻ. വയനാടിനെ റീ കൺസ്ട്രക്ട് ചെയ്തെടുക്കാൻ വ്യക്തമായ ആസൂത്രണവും ദീർഘവീക്ഷണവും അത്യാവശ്യമാണ്. ജനങ്ങളുടെ ഉപജീവനവും അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണവും മുൻനിർത്തി കൃത്യമായ മാസ്റ്റർ പ്ലാൻ വയനാടിനെ സംബന്ധിച്ച് അത്യാവശ്യമാണ്. ലഭ്യമായ മനുഷ്യവിഭവശേഷിയെക്കൂടി ഗുണപരമായി ഉയോഗപ്പെടുത്താനുള്ള ഏകോപനവും ആസൂത്രണവുമാണ് ബന്ധപ്പെട്ട വകുപ്പുകൾ കൈ കൊള്ളേണ്ടത്. വയനാടിനെ പുനരുദ്ധരിക്കാനുള്ള പദ്ധതികൾ വ്യവസ്ഥാപിതമായ പദ്ധതി നിർവ്വഹണ ശീലങ്ങളിലുടെയാണ് നടപ്പിലാക്കപ്പെടുന്നതെങ്കിൽ അതിന്റെ ഗുണഭോക്താക്കൾ ചോരയൂറ്റുന്ന വയനാട്ടിലെ പരമ്പരാഗത ഉദ്യോഗസ്ഥ- രാഷ്ട്രീയ കൂട്ടുകച്ചവടക്കാരായിരിക്കും.
വയനാടിന് പ്രതിസന്ധിയെ മറികടന്ന് സാമ്പത്തികമായ അതിജീവനം സാധ്യമാകണമെങ്കിൽ കൃഷിയല്ലാത്ത ബദൽ വരുമാന മാർഗ്ഗങ്ങൾ ആരായപ്പെടണം. encash ചെയ്യപ്പെടാവുന്ന വയനാടിന്റെ സാധ്യതകൾ പ്രകൃതി സൗഹാർദ്ദപരമായുള്ള വരുമാന ശ്രോതസ്സുകളാക്കി മാറ്റിയെടുക്കാനുള്ള ആലോചനകൾ ആവശ്യമാണ്. ആളുകൾക്ക് ഉപജീവനത്തിനായി ഒരു ശാശ്വത വരുമാനത്തിനുള്ള ചെറുകിട- സ്റ്റാർട്ട് അപ്പ് സംരഭങ്ങളെക്കുറിച്ച് ഇന്നവേറ്റീവായ ചിന്തയും ആലോചനയും വയനാട്ടിലെ അഭ്യസ്തവിദ്യരായ പ്രൊഫഷണലുകളുടെ ഭാഗത്തു നിന്നും ഉണ്ടാകണം.വയനാട്ടിലെ പാവപ്പെട്ട കർഷകനും സാധാരണക്കാരനും ആദിവാസി ജനസമൂഹത്തിനും ഒറ്റക്കൊരു അതിജീവനം അസാധ്യമാണ്. വലിയൊരു കൈത്താങ്ങ് അവർക്ക് അത്യാവശ്യമാണ്. സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൃത്യമായ ദിശാബോധത്തോടെ പ്രകൃതിദുരന്തത്തിന് ശേഷമുള്ള വയനാടിനെ സമീപിച്ചില്ലെങ്കിൽ സാമൂഹിക അസമത്വത്തിന്റെ കലാപഭൂമിയായി വയനാട് മാറും.