വിവാഹ വേദികളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിവിധങ്ങളായ വേറിട്ട കാഴ്ചകളാണ് ചെങ്ങന്നൂരിൽ നമ്മൾക്ക് കാണാൻ സാധിക്കുന്നത്. വധുവരന്മാർക്ക് ആശംസാ കാർഡുകൾ വിതരണം ചെയ്യുന്പോൾ സ്ഥാനാർഥിയുടെ പേരും ഫോട്ടോയും ചിഹ്നവും ഉൾപ്പെടുത്തിയുള്ള പ്രചാരണം സാധാരണമാണ്. കല്യാണക്കുറികളിൽ സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിക്കുന്ന അപൂർവ കാഴ്ചയും നമ്മൾ കണ്ടു കഴിഞ്ഞു.
അതിൽ നിന്നെല്ലാം വ്യത്യസ്തമായി കല്യാണക്കുറി വോട്ടിംഗ് മെഷീന്റെ മാതൃകയിൽ തയാറാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം വിവാഹവും ക്ഷണിക്കുന്ന രീതിക്കും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ തുടക്കം കുറിച്ചിരിക്കുന്നു.
ബാലറ്റ് മെഷീൻ മാതൃകയിൽ തയാറാക്കിയിരിക്കുന്ന കല്യാണക്കുറിയിൽ ഒന്നു മുതൽ ഏഴുവരെ വിവാഹച്ചടങ്ങുകളുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും എട്ടാമത് കള്ളിയിൽ ഇടതുസ്ഥാനാർഥി സജി ചെറിയാന് വോട്ടു ചെയ്യാനുള്ള അഭ്യർഥനയ്ക്കൊപ്പം അരിവാൾ ചുറ്റിക നക്ഷത്രത്തിന്റെ ചിഹ്നവും നല്കിയിട്ടുണ്ട്. കൊല്ലകടവ് മേപ്പള്ളിത്തറയിൽ ലിജോ ജോയിയുടെ വിവാഹ ക്ഷണക്കത്താണ് ഇപ്രകാരം തയാറാക്കിയിരിക്കുന്നത്. 24-ന് വെണ്ണിക്കുളം കല്ലിമേൽ സെന്റ് ജോർജ് ഓർത്തഡോക്സ് പാരിഷ് ഹാളിൽ വച്ചാണ് വിവാഹം. ഇതിനോടകം സമൂഹ മാധ്യമങ്ങളിലും കല്യാണക്കുറി വൈറൽ ആയിരിക്കുകയാണ്.