By BINDU PP.10 May, 2018
കഴിഞ്ഞ ദിവസങ്ങളിലായി ഒരു വിവാഹകത്തിന്റെ പേരിൽ പുലിവാൽ പിടിച്ചു വിബീഷ്. വീബീഷിന്റെ ഭാര്യയുടെ പേര് ഇത്തിരി വിചിത്രമായി പോയതാണ് പുലിവാൽ പിടിക്കാൻ കാരണമായത് . വിവാഹത്തിലെ വധുവിന്റെ പേര് 'ദ്യാനൂർഹ്നാഗിതി' എന്നായിരുന്നു. ഈ വിജിത്രമായ പേര് പറയാൻ കഴിയുന്നവർക്ക് വിവാഹത്തിന് പങ്കെടുക്കാമെന്നായിരുന്നു കത്ത് പ്രചരിച്ചവരുടെ ആവശ്യം. സോഷ്യൽ മീഡിയ വഴി കത്ത് നിമിഷ നേരംകൊണ്ട് വൈറലായി. കോഴിക്കോട് പാലാഴി പാലയിലെ തുമ്പേരി താഴത്ത് വേലായുധന്റെയും ബാലമണിയുടെയും മകൻ വിബീഷാണ് ഭാര്യ ദ്യാനൂർഹ്നാഗിതിയുടെ പേരിന്റെ പേരിൽ പുലിവാലു പിടിച്ചിരിക്കുന്നത്. പേരിലെ പ്രത്യേകതയാൽ വൈറലായ ഇവരുടെ വിവാഹക്ഷണക്കത്തിനെ തുടർന്ന് ഫോൺ വിളികളാൽ പൊറുതിമുട്ടിയിരിക്കുകയുമാണ് വീട്ടുകാർ.
ക്ഷണക്കത്തിലെ വിബീഷിന്റെയും പിതാവ് വേലായുധന്റെയും ഫോണുകൾക്കു പിന്നെ വിശ്രമമില്ലാതായി. എല്ലാവർക്കും അറിയേണ്ടത് വധുവിന്റെ പേരിന്റെ പ്രത്യേകയെക്കുറിച്ചും അതിന്റെ അർഥമെന്താണെന്നുമായിരുന്നു. മറുപടി പറഞ്ഞു മടുത്ത വിബീഷിനെ ചിലർ ചീത്തവിളിച്ചും തുടങ്ങിയതോടെയാണ് സൈബർ സെല്ലിനെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സാഹിത്യത്തോടുള്ള താല്‍പര്യം മൂലം അച്ഛൻ വ്യത്യസ്തമായൊരു പേരു തനിക്കായി കണ്ടെത്തുകയായിരുന്നെന്നാണ് ദ്യാനൂർഹ്നാഗിതി പറയുന്നത്.