Friday 22 September 2023




കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീടുകളില്‍ ഒരേ സമയം ഇഡി റെയ്ഡ്

By parvathyanoop.10 Aug, 2022

imran-azhar

 

 

തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റെയ്ഡ്. കൊച്ചിയില്‍ നിന്നെത്തിയ സംഘം രാവിലെ എട്ടോടെയാണ് പരിശോധന ആരംഭിച്ചത്. തട്ടിപ്പുകേസിലെ പ്രതികളായ ബിജോയി, കെ.കെ.ദിവാകരന്‍, ബിജു കരീം തുടങ്ങിയവരുടെ വീടുകളിലാണു പരിശോധന പുരോഗമിക്കുന്നത്.

 

ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്കില്‍ അംഗങ്ങളായിരുന്ന പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് ഇടത് ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെന്നാണ് പരാതി. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്റെ കുറ്റപത്രം ഒരു വര്‍ഷമായിട്ടും സമര്‍പ്പിച്ചിരുന്നില്ല. വീടിന് സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ കേന്ദ്രഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

 

ബാങ്കിലെ അഴിമതിയെക്കുറിച്ച് സൂചന കിട്ടിയ സിപിഎം 2018ല്‍ ബാങ്കിലെ സംശയാസ്പദമായ ഫയലുകള്‍ ഒരു അലമാരയിലാക്കി പൂട്ടി. ഈ ഫയലുകളാണു പിന്നീടു സഹകരണ അന്വേഷണ സംഘത്തിനു കൈമാറിയത്. 2017 ഡിസംബറിലാണ് അഴിമതി നടക്കുന്നുവെന്ന സൂചന പുറത്തുവന്നത്. ബാങ്കിലെ പണം തിരികെ വേണമെന്നാവശ്യപ്പെട്ടു സമരത്തിലാണു നിക്ഷേപകര്‍.അതേസമയം, ന്യായമായ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതുവരെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് ഇനി പണം നല്‍കരുതെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചു.

 

ഏറ്റവും അത്യാവശ്യമുള്ളവര്‍ക്കു പണം നല്‍കാം. എന്നാല്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജസ്റ്റിസ് ടി.ആര്‍.രവി വ്യക്തമാക്കി. കാലാവധി പൂര്‍ത്തിയായ 142 കോടിയുടെ നിക്ഷേപമുണ്ടെന്നാണ് ബാങ്ക് ഹൈക്കോടതിയെ അറിയിച്ചത്.