By Hiba .18 Sep, 2023
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകൾ നടന്നുവെന്ന് ഇഡി കണ്ടെത്തിയതിന്റെ പേരിൽ ഇന്നു പുലർച്ചെ കൊച്ചി ഇഡി യൂണിറ്റിൽ നിന്നുള്ള നാൽപതംഗ സംഘമാണ് വിവിധയിടങ്ങളിലെ സർവീസ് സഹകരണ ബാങ്കുകളിലെത്തി പരിശോധന നടത്തുന്നത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ തൃശൂർ, എറണാകുളം ജില്ലകളിലെ ഒൻപത് ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) പരിശോധന.
കരുവന്നൂരിലെ തട്ടിപ്പുപണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികൾ മറ്റു സർവീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു.
മുൻ മന്ത്രിയും സിപിഎം നേതാവുമായ എസി മെയ്തീൻ എംഎൽഎയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂർ കേസിലെ മുഖ്യപ്രതി വെളപ്പായ സതീശൻ എന്ന സതീഷ് കുമാർ ഒന്നരക്കോടിയോളം രൂപ അയ്യന്തോൾ ബാങ്കുവഴി വെളുപ്പിച്ചുവെന്നാണ് ഇഡിക്കു ലഭിച്ച വിവരം.
ഭാര്യയുടെയും ബന്ധുക്കളുടെയുമെല്ലാം പേരുകളിൽ അഞ്ച് അക്കൗണ്ടുകളിലായി ഇയാൾ പണം നിക്ഷേപിച്ചു. സതീഷ് കുമാറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. നിലവിൽ ഇഡി കസ്റ്റഡിയിലാണ് ഇയാൾ.