ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകരുത് ;ഓപ്പറേഷൻ തൂഫാൻ മെഡിക്കൽഷോപ്പുകളിലേക്കും നീട്ടും

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ മെഡിക്കൽഷോപ്പുകളിലേക്കും നീട്ടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്ത വ്യക്തമാക്കി . ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകരുതെന്ന് മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തരമന്ത്രി നിർദേശം നൽകി. അത്തരം മെഡിക്കൽ ഷോപ്പുകൾക്കെതിരെ കർശന നടപടിയുണ്ടാകും. ആരോഗ്യമന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.ഓപ്പറേഷൻ തൂഫാനിലൂടെ മയക്കുമരുന്ന് ലോബിയുടെ പത്തി തകർത്തിരിക്കുകയാണ്. കേരള പൊലീസ് വളരെ സ്തുത്യർഹമായ സേവനമാണ് നടത്തുന്നത്. ഈ മയക്കുമരുന്ന് ലോബി പല സ്ഥലങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും മർദ്ദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യുന്ന ആളുകൾക്ക് നേരെ അതിശക്തമായ നടപടി കൈക്കൊള്ളുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
ചില മെഡിക്കൽ ഷോപ്പുകളിൽ നിന്നും ഗുരുതരമായ രോഗങ്ങൾക്കുള്ള മരുന്ന് ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനുകളില്ലാതെ കൊടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം മരുന്നുകൾ ലഹരിക്കായി ചിലർ ഉപയോഗിച്ചു വരുന്നുണ്ട്. അത്തരമൊരു പ്രവണത ഒരു കാരണവശാലും അനുവദിക്കില്ല. ഇത്തരത്തിൽ മരുന്നുകൾ നൽകുന്ന പ്രവണത തുടർന്നാൽ മെഡിക്കൽ ഷോപ്പുകൾ കൂടി ഓപ്പറേഷൻ തൂഫാന്റെ റഡാറിലേക്ക് കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സൂചിപ്പിച്ചു.

