ഭൂനിയമങ്ങള്‍ പരിഷ്‌കരിക്കും; ഭൂപരിഷ്‌കരണം 2 പ്രഖ്യാപിച്ച് ബജറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കാനൊരുങ്ങി സർക്കാർ . ഇതിനായി മുൻകാലങ്ങളിൽ പ്രസക്തമായിരുന്ന ഭൂനിയമങ്ങൾ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങൾ ആവശ്യമായവ പരിഷ്‌കരിക്കുകയും ചെയ്യുമെന്നും വി ഡി സതീശൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.ഭൂമിയുടെ ലഭ്യത കുറവ്, ഭൂമി സ്വായത്തമാക്കുന്നതിനുള്ള പരിമിതികൾ, നിയമപരമായ വ്യക്തതയില്ലായ്മ എന്നിവയാണ് കേരളത്തിലെ വ്യാവസായിക അടിസ്ഥാന സൗകര്യ വികസന അഭിലാഷങ്ങൾക്ക് തടസം സൃഷ്ടിക്കുന്നത്. സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താൻ കഴിയുന്ന പദ്ധതികൾക്കായി സർക്കാർ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും. നിലവിൽ നിക്ഷേപകർ ഭൂമി തേടി വരുമ്പോൾ വിശാലമായ ഭൂമി ഉപയോഗിക്കപ്പെടാതെ കിടക്കുകയോ ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുകയോ ആണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സമഗ്രമായ ലാൻഡ് മാനേജ്‌മെന്റ് നയം സർക്കാർ രൂപീകരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
സർക്കാർ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്താൻ ലാൻഡ് ബാങ്ക് സൃഷ്ടിക്കുന്നതിനായി ലാൻഡ് മാനേജ്‌മെന്റ് ഫ്രെയിംവർക്ക് ഉണ്ടാക്കുകയും ആവശ്യമായ നിയമനിർമമാണം നടത്തുകയും ചെയ്യും. വാണിജ്യ സംരംഭങ്ങൾക്കായി ഭൂമി പരിവർത്തനം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കും. വലിയ പദ്ധതികൾക്കായി ലാൻഡ് പൂളിങ് ഫ്രെയിംവർക്ക് അവതരിപ്പിക്കും. ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും.ഇതിനായി കിൻഫ്ര, ഇൻകെൽ എന്നി സർക്കാർ ഏജൻസികളെ ശക്തിപ്പെടുത്തുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

