Kaumudi Plus

നിജ്ജർ വധത്തിനു പിന്നിൽ ലോറൻസ് ബിഷ്ണോയ്: യുഎസ് കുറ്റപത്രം

നിജ്ജർ വധത്തിനു പിന്നിൽ ലോറൻസ് ബിഷ്ണോയ്: യുഎസ് കുറ്റപത്രം
X

വാഷിങ്ടൻ ∙ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തത് ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയും കൂട്ടാളി ഗോൾഡി ബ്രാറും ആണെന്ന് യുഎസ് കുറ്റപത്രം. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ 2023 ജൂൺ 18നാണ് നിജ്ജർ (45) വെടിയേറ്റു മരിച്ചത്. ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ബിഷ്ണോയി ഒളിച്ചുകടത്തിയ മൊബൈൽ ഫോൺ ഉപയോഗിച്ച് നിജ്ജറിന്റെ ചിത്രം കൂട്ടാളികൾക്ക് അയച്ചുകൊടുത്താണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് ലൊസാഞ്ചലസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഗോൾഡി ബ്രാറിനെ കണ്ടെത്തുന്നവർക്ക് യുഎസ് 50,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.നിജ്ജർ വധത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന അന്നത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ഇന്ത്യ ഈ പരാമർശം തള്ളുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതേപ്പറ്റി കുറ്റപത്രത്തിൽ പരാമർശമില്ല.

‘ഓപ്പറേഷൻ ഹാർഡ്ബോൾ’ എന്ന പേരിൽ രാജ്യാന്തര തലത്തിൽ കുറ്റവാളികളെ പിടികൂടുന്ന അന്വേഷണത്തിന്റെ ഭാഗമായി യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള 24 കുറ്റവാളികളെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 11 പേക്ക് ഇന്ത്യൻ മാഫിയകളുമായി ബന്ധമുണ്ടെന്ന് കുറ്റപത്രം പറയുന്നു. 2015 മുതൽ ഇന്ത്യയില‌െ ജയിലിൽ കഴിയുന്ന ബിഷ്ണോയ് വിശ്വസ്തരെ നിയോഗിച്ച് കാര്യങ്ങൾ നിയന്ത്രിക്കുകയാണെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി. ബിഷ്ണോയി സംഘത്തിലെ 10 പേരെ ഇനി പിടികൂടാനുണ്ട്. ഇതിൽ 7 പേർ യുഎസിലും 2 പേർ ഇന്ത്യയിലും ഒരാൾ യൂറോപ്പിലുമാണ്.

Next Story
Share it