By Lekshmi.24 Mar, 2023
ന്യൂഡൽഹി: കൊലപാതക കേസിൽ നിർണായകമായത് വീട്ടിൽ വളർത്തിയ തത്തയുടെ മൊഴി.ആഗ്ര പത്രത്തിന്റെ ചീഫ് എഡിറ്ററായ വിജയ് ശർമ്മയുടെ ഭാര്യ നീലം ശർമ്മയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
2014 ഫെബ്രുവരി 20 നാണ് സംഭവം.കൊലപാതകത്തിന് ശേഷം പ്രതികൾ വീട്ടിൽ മോഷണവും നടത്തിയിരുന്നു.
തെളിവുകൾ അവശേഷിപ്പിക്കാതെ നടത്തിയ ആസൂത്രിത കൊലപാതകത്തിന് മുന്നിൽ പകച്ചു നിന്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവായത് വീട്ടിൽ വളർത്തിയ തത്തയുടെ മൊഴിയാണ്.മരണത്തിന് ശേഷം വിജയ് ശർമ്മയുടെ അനന്തരവൻ ആഷുവിന്റെ പേര് തത്ത ആവർത്തിച്ച് വിളിച്ചുകൊണ്ടിരുന്നു.
ഇതിൽ സംശയം തോന്നിയ ശർമ്മ അനന്തരവനെ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.ചോദ്യം ചെയ്യലിൽ സുഹൃത്ത് റോണി മാസിയുടെ സഹായത്തോടെ നീലത്തെ കൊലപ്പെടുത്തിയത് താനാണെന്ന് ആഷു സമ്മതിച്ചു.
കൊലപാതകം നടന്ന് ഒമ്പത് വർഷത്തിന് ശേഷം ആഷുവിന്റെ കുറ്റസമ്മത മൊഴിയുടെയും തുടർന്നുള്ള തെളിവുകളുടെയും അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ജഡ്ജി മുഹമ്മദ് റാഷിദ് പ്രതികളായ ആഷുവിനെയും റോണിയെയും ജീവപര്യന്തം തടവിനും 72,000 രൂപ പിഴയും വിധിച്ചു.