Thursday 28 September 2023




'ഹ്രസ്വമെങ്കിലും ചരിത്രപരമായ സമ്മേളനം; പഴയ തിന്മകളെ ഉപേക്ഷിച്ചു പുതിയ മന്ദിരത്തില്‍ പ്രവേശിക്കണം'

By priya.18 Sep, 2023

imran-azhar

 

ന്യൂഡല്‍ഹി: ഹ്രസ്വമെങ്കിലും ചരിത്രപരമായ സമ്മേളനമാണ് നടക്കാന്‍ പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള നിര്‍ണായക തീരുമാനങ്ങള്‍ പുതിയ മന്ദിരത്തില്‍ വച്ചുണ്ടാകുമെന്ന് നരേന്ദ്രമോദി പറഞ്ഞു.

 


പുതിയ വിശ്വാസത്തോടെയും ഊര്‍ജത്തോടെയും പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കും.പഴയ തിന്മകളെ ഉപേക്ഷിച്ചു പുതിയ മന്ദിരത്തില്‍ പ്രവേശിക്കണം.

 

നാളെ ഗണേഷചതുര്‍ഥിയാണ്. ഇന്ത്യയുടെ വികസനയാത്രയ്ക്ക് ഇനി വിഘ്‌നങ്ങളുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ 5 ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടി വലിയ വിജയമായിരുന്നുവെന്ന് മോദി പറഞ്ഞു.ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായി ഇന്ത്യ മാറി. ചന്ദ്രയാന്‍ 3 പദ്ധതിയെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇന്ത്യന്‍ പതാക ചന്ദ്രനില്‍ എത്തിയിരിക്കുന്നുവെന്ന് പറഞ്ഞു.

 

ശാസ്ത്ര രംഗത്ത് അഭിമാനകരമായ നേട്ടങ്ങളാണ് രാജ്യം കൈവരിക്കുന്നതെന്നും പ്രധാനമന്ത്രി  കൂട്ടിച്ചേര്‍ത്തു.പഴയ മന്ദിരത്തിലാണ് സമ്മേളനം ആരംഭിക്കുക.

 

ഗണേശ ചതുര്‍ഥി ദിനമായ നാളെ മുതല്‍ പുതിയ മന്ദിരത്തിലായിരിക്കും സമ്മേളനം നടക്കുക. ഇന്ന് പഴയ മന്ദിരത്തില്‍ പാര്‍ലമെന്റിന്റെ 75 വര്‍ഷം സംബന്ധിച്ച പ്രത്യേകസമ്മേളനം നടക്കും.

 

നാളെ പഴയ മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനമുണ്ടാകും. തുടര്‍ന്നു പഴയ മന്ദിരത്തിന്റെ മുറ്റത്ത് ഇരുസഭകളിലെയും അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയെടുക്കും.

 

സെപ്റ്റംബര്‍ 20 മുതല്‍ 22 വരെ പുതിയ മന്ദിരത്തിലാണ് സമ്മേളനം. അവിടെയും സഭാംഗങ്ങളുടെ ഫോട്ടോയെടുപ്പ് നടക്കും.

 

 

 

മാസപ്പടി, പാലാരിവട്ടം അഴിമതി കേസുകളിലെ ഹര്‍ജിക്കാര്‍; പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ച നിലയില്‍

 


കൊച്ചി: പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ച നിലയില്‍. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രദ്ധയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് സൂചന.

 

ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. പൊലീസ് സ്ഥലെത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

 

മാസപ്പടി, പാലാരിവട്ടം അഴിമതി ഉള്‍പ്പടെ നിരവധി കേസുകളിലെ ഹര്‍ജിക്കാരനായിരുന്നു അദ്ദേഹം. കൊച്ചിയിലെ പാലാരിവട്ടം അഴിമതിയടക്കം പുറത്തേക്ക് കൊണ്ടുവരുന്നതിലും കേസെടുത്ത് അന്വേഷണം നടത്തുന്നതിലേക്ക് എത്തിയതിലും വലിയ പങ്കുവെച്ചയാളായിരുന്നു ഗിരീഷ് ബാബു.

 

നിലവില്‍ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം.