Kaumudi Plus

കാരവനിൽ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആർക്കും വേണ്ട ;സംസ്ഥാനത്ത് ലഹരി ശൃംഖലയെ തുരത്തുമെന്ന് രമേശ് ചെന്നിത്തല

കാരവനിൽ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആർക്കും വേണ്ട ;സംസ്ഥാനത്ത്  ലഹരി ശൃംഖലയെ തുരത്തുമെന്ന്   രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ലഹരി ശൃംഖലയെ തുരത്താൻ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാരവനിൽ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആർക്കും വേണ്ട. നിയമത്തിന്റെ മുന്നിൽ സ്റ്റാറ്റസോ, പണമോ പദവിയോ നോക്കിയട്ടല്ല പൊലീസ് പ്രവർത്തിക്കാൻ പോകുന്നതെന്നും ഡാർക് വെബിന്റെ മറവിലിരുന്ന് കച്ചവടം നടത്തുന്ന ഡിജിറ്റൽ അടയാളങ്ങൾ പിന്തുടരാൻ സൈബർ സെല്ലിന് പ്രത്യേകം നിർദേശം നൽകിയതായും ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തുഫാൻ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ രാജ്യത്തിന് മാതൃകയായ കേരളം മയക്കുമരുന്ന് വ്യാപനത്തിന്റെ വെല്ലുവിളി നേരിടേണ്ടിവരുന്നത് അതീവ ദൗർഭാഗ്യകരമാണ്. മയക്കുമരുന്നിന്റെ സ്വാധീനത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടുതൽ ക്രൂരമാവുകയാണ്. ലഹരി ഉപയോഗം കുടുംബബന്ധങ്ങളെപ്പോലും തകർക്കുന്ന സംഭവങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം യുവജനതയാണെന്നും കേരളത്തിന്റെ ഭാവി പുരോഗതിക്ക് കരുത്താകേണ്ട ഈ യുവത്വത്തെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നതെന്നും അതിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ഡിജെ പാർട്ടികളിലും മയക്കുമരുന്ന് ഉപയോഗം നിർത്തണം. ആ പാർട്ടികളുടെ ഉദ്ദേശം മയക്കുമരുന്ന് വിതരണമോ ഉപയോഗമോ അല്ലെന്ന് തിരിച്ചറിയണം. അല്ലെങ്കിൽ അവിടെയും നിയമത്തിന്റെ കരങ്ങൾ പിന്തുടരും.

ഇന്നോടു കൂടി ലഹരിക്കച്ചവടം അവസാനിപ്പിക്കുന്നതാണ് ലഹരി വിൽപ്പനക്കാർക്ക് നല്ലതെന്ന്് ചെന്നിത്തല പറഞ്ഞു. മയക്കുമരുന്ന് കേന്ദ്രങ്ങൾക്ക് അന്തർ സംസ്ഥാന ബന്ധങ്ങൾ ഉണ്ട്. അത് തടയുന്നതിനായി വിപുലമായ ഒരുക്കങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേന്ദ്രങ്ങൾ അരിച്ചുപെറുക്കി അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഓപ്പറേഷൻ തുഫാൻ ജനങ്ങളുടെ പദ്ധതിയാണ്. അധ്യാപകർക്ക് വേണ്ടി, വിദ്യർഥികൾക്കുവേണ്ടി പുതിയ തലമുറയ്ക്കുവേണ്ടിയുള്ള പദ്ധതിയാണെന്നും ചെന്നിത്തല പറഞ്ഞു.ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ എൻഫോഴ്‌സ്‌മെന്റും ബോധവത്കരണവും കേന്ദ്രീകരിച്ചാണ് 'ഓപ്പറേഷൻ തൂഫാൻ' നടപ്പാക്കുന്നത്. പോലീസും എക്‌സൈസും ലഹരിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഈ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം, കുട്ടികളിലും യുവാക്കളിലും ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കുമെന്നും മയക്കുമരുന്ന് ഇടപാടുകാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത 'നോ എക്‌സ്‌ക്യൂസസ്' നിലപാടായിരിക്കും പൊലീസ് സ്വീകരിക്കുക. വരും തലമുറയ്ക്ക് വേണ്ടിയുള്ള ഈ പദ്ധതി എക്‌സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് നടപ്പാക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി ഐ.ജി ഇന്റലിജൻസ് പുട്ട വിമലാദിത്യയെയാണ് നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെല്ലും, ക്രൈം ബ്രാഞ്ചും ഉൾപ്പെടെയുള്ള പൊലീസ് സംവിധാനം ജില്ലാതലങ്ങളിൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

മയക്കുമരുന്ന് മാഫിയയെ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടാകും. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് പൂർണ്ണ സംരക്ഷണം നൽകുമെന്നും, അവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പൊലീസ് മീഡിയ സെന്റർ നിർമ്മിച്ച ബോധവൽക്കരണ അനിമേഷൻ ചിത്രവും തൂഫാൻ കെയർ പദ്ധതി ലോഗോയും ആഭ്യന്തര മന്ത്രി പ്രകാശനം ചെയ്തു. മന്ത്രി എൻ. ഷംസുദീൻ തൂഫാൻ അംബാസഡർമാരായ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഫ്ലാഗ് കൈമാറി. മന്ത്രിമാരായ എം. ലിജു, സി.പി. ജോൺ, ശശി തരൂർ എം പി എന്നിവർ പദ്ധതിക്ക് ആശംസ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ സ്വാഗതം ആശംസിച്ച ചടങ്ങിൽ എഡിജിപി എച്ച് വെങ്കിടേഷ് നന്ദി പറഞ്ഞു.

Next Story
Share it