ഡൽഹിയിൽ പ്രതിഷേധത്തിനെതിരെയുണ്ടായ പൊലീസ് അതിക്രമം: വെള്ളിയാഴ്ച എസ്എഫ്‌ഐ പഠിപ്പ്മുടക്ക്

തിരുവനന്തപുരം: ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധമായി ജൂലൈ 24ന് പഠിപ്പ് മുടക്കവുമായി എസ്എഫ്ഐ. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ പറഞ്ഞു.വ്യാഴാഴ്ച എസ്എഫ്‌ഐ ലോക്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. ലോക്ഭവന്‍ മാര്‍ച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക, അവകാശ പത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എസ്എഫ്ഐ ലോക്ഭവന്‍ മാര്‍ച്ച്. ഇന്ത്യയിലുടനീളം എല്ലാ കോളജുകളിലും സർവകലാശാലകളിലും പ്രതിഷേധ പ്രകടനങ്ങളും തെരുവ് യോഗങ്ങളും നടക്കും. ജൂലൈ 24 ന് അഖിലേന്ത്യ പഠിപ്പുമുടക്ക് നടക്കും എല്ലാ സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ ക്ലാസ് ബഹിഷ്കരണം നടക്കും. രാത്രി 10 മണി മുതൽ പന്തംകൊളുത്തി പ്രകടനങ്ങളും സാംസ്കാരിക പരിപാടികളുമായി രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന പ്രതിഷേധ സംഗമങ്ങൾ നടക്കും. സാംസ്കാരിക രംഗത്തുള്ള പ്രമുഖർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ അണിനിരത്തിയായിരിക്കും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്.ജൂലൈ 25-26 തീയതികളിൽ ക്യാംപെയ്ൻ വ്യത്യസ്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള പൊലീസുകാർക്ക് എസ്എഫ്ഐ 'മെലഡി' ചോക്ലേറ്റുകൾ നൽകും, റിട്ടേൺ ഗിഫ്റ്റ് എന്നതാണ് ക്യാമ്പെയിൻ. വിദ്യാർഥികളെ തല്ലിചതച്ച പൊലീസിനെ 'നല്ല പാഠം പഠിപ്പിക്കുക' എന്ന ലക്ഷ്യത്തോടെയാണ് എസ്എഫ്ഐ മിഠായി വിതരണം നടത്തുന്നത്. കൂടാതെ ഈ പ്രതിഷേധ പ്രകടന ദിവസങ്ങളിൽ പൊലീസ് ക്രൂരതയുടെ ചിത്രങ്ങൾ ഉൾകൊള്ളുന്ന ബാനറുകളും ബോർഡുകളും സ്ഥാപിക്കും. രാജ്യത്തുടനീളം ഈ ബോർഡുകളിൽ പൊതുജനങ്ങളുടെ ഒപ്പ് ശേഖരിച്ച് ജനവികാരം രേഖപ്പെടുത്തുമെന്നും എസ്എഫ്ഐ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു

