Saturday 10 June 2023




രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; രാജ്യവ്യാപകമായി പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്

By Priya .25 Mar, 2023

imran-azhar



ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം. ജില്ലാ അടിസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കും.

 

എഐസിസി തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.രാഹുല്‍ഗാന്ധി ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും . എഐസിസി ആസ്ഥാനത്ത് ഒരു മണിക്കാണ് വാര്‍ത്താസമ്മേളനം.എംപി സ്ഥാനത്തുനിന്ന് അയോഗ്യനായ ശേഷമുള്ള ആദ്യ വാര്‍ത്ത സമ്മേളനമാണിത്.

 

സൂറത്ത് കോടതി വിധിക്കെതിരെ മേല്‍ കോടതിയെ കോണ്‍ഗ്രസ് ഉടന്‍ സമീപിക്കും.സൂറത്ത് കോടതിയുടെ ശിക്ഷവിധി മേല്‍കോടതി സ്റ്റേ ചെയ്താല്‍ മാത്രമേ രാഹുലിന് അയോഗ്യത നീങ്ങൂ.


രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. 'സേവ് ഡെമോക്രസി' മൂവ്മെന്റിനാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്.

 

പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പി ചിതംബരം എന്നിവരുള്‍പ്പെടെ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം സംബന്ധിച്ച് തീരുമാനമായത്.


മാനനഷ്ടക്കേസിലെ സൂറത്ത് കോടതി വിധിയ്ക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തിന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്.

 

വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ എം പി സ്ഥാനത്തിന് ഇന്നലെ മുതല്‍ അയോഗ്യനാണെന്നാണ് വിജ്ഞാപനം. വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഇന്ന് സഭയിലെത്തിയിരുന്നു.

 

ഇതേത്തുടര്‍ന്ന് പാര്‍ലമെന്റ് പ്രക്ഷ്ഭുതമായതിന് പിന്നാലെയാണ് ലോക്സഭ നിര്‍ണായകമായ ഉത്തരവ് പുറത്തിറക്കിയിരുന്നത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.

 

ജോയിന്റ് സെക്രട്ടറി പി സി ത്രിപാഠി ഒപ്പുവച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിംഗിനായാണ് വിജ്ഞാപനം. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ എട്ട് അനുസരിച്ച് ആണ് രാഹുലിനെ എം പി സ്ഥാനത്തിന് അയോഗ്യനാക്കിയിരിക്കുന്നതെന്ന് വിജ്ഞാപനത്തിലൂടെ ലോക്സഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.