Sunday 26 March 2023




വലിയ വജ്രത്തിന്റെ ചരിത്രം; കോഹിന്നൂർ രത്‌നം ഇനി വിജയത്തിന്റെ പ്രതീകം,ലണ്ടൻ ടവറിൽ പ്രദർശിപ്പിക്കും

By Lekshmi.17 Mar, 2023

imran-azhar

 


ലോകത്തിലെ ഏറ്റവും പ്രശസ്തവും വിവാദ വിഷയവുമായ വജ്രമാണ് കോഹിനൂർ.കോഹിന്നൂർ രത്‌നം വിജയത്തിന്റെ പ്രതീകമെന്ന നിലയിൽ പുതിയ ലണ്ടൻ ടവറിൽ പ്രദർശനത്തിന് വെയ്ക്കും.മെയ് മുതൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും രത്‌നം കാണാൻ കഴിയുമെന്ന് കൊട്ടാരം മ്യൂസിയം മാനേജർ അറിയിച്ചു.കോഹിന്നൂർ രത്‌നം പതിച്ച കിരീടം എലിസബത്ത് രാജ്ഞിയാണ് ധരിച്ചിരുന്നത്.

 

 

 

 


രാജ്ഞിയുടെ കാലശേഷം ഈ കിരീടം ധരിക്കുന്നില്ലെന്ന് ചാൾസ് മൂന്നാമന്റെ ഭാര്യ കാമില നയപരമായ തീരുമാനം എടുക്കുകയായിരുന്നു.കോഹിന്നൂരിന്റെ ചരിത്രവും പ്രത്യേകതകളും അടങ്ങുന്ന ദൃശ്യവിവരണവും ഇതിനൊപ്പം ഉണ്ടാകും.മുഗൾ സാമ്രാജ്യത്തിന്റെയും ഇറാനിലെ ഷായുടെയും അഫ്ഗാനിസ്ഥാനിലെ അമീറിന്റെയും സിഖ് മഹാരാജാസിന്റെയും ഭരണത്തിൽ നിന്ന് കോഹിനൂർ ബ്രിട്ടനിലെത്തിയതെങ്ങനെയെന്ന് ഈ ദൃശ്യ അവതരണത്തിലുണ്ടാകും.

 

 

 

 

പേർഷ്യൻ ഭാഷയിൽ കോഹിനൂർ എന്നാൽ പ്രകാശത്തിന്റെ പർവ്വതം എന്നാണ് അർത്ഥമാക്കുന്നത്.മഹാരാജ രഞ്ജിത് സിങ്ങിന്റെ ആധിപത്യത്തിൽ നിന്ന്, ഈ കോഹിനൂർ വിക്ടോറിയ രാജ്ഞിയുടെ അടുത്തെത്തി, ബ്രിട്ടീഷ് ഭരണത്തിന്റെ ആധിപത്യത്തിൽ ഈ വജ്രം ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.

 

 

 


കോഹിനൂർ രത്നത്തിന്റെ ചരിത്രം

 

 


1526: ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തിയതിനു ശേഷമാണ് മുഗൾ ഭരണാധികാരി കോഹിനൂർ വജ്രം സ്വന്തമാക്കിയത് എന്നാണ് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നത്.പിന്നീട് അത് ഷാജഹാനിലേക്കും ഔറംഗസേബിലേക്കും കൈമാറപ്പെട്ടു.പിന്നീട് ഔറംഗസേബിന്റെ ചെറുമകനായ സുൽത്താൻ മഹമദിലേക്ക് വജ്രം എത്തിച്ചേർന്നു.

 

 

 

 

1739: ഇറാനിലെ അഫ്ഷാരിദ് രാജവംശത്തിന്റെ സ്ഥാപകനായ നാദിർ ഷാ, മഹമദിനെ യുദ്ധത്തിൽ പരാജയപ്പെടുത്തുകയും വജ്രം തന്റെ നാടായ ഇറാനിലേക്ക് കൊണ്ടുപോകുകയും പിന്നീട് വജ്രത്തിന് ഇപ്പോഴത്തെ പേര് നൽകുകയും ചെയ്തു.എട്ട് വർഷത്തിന് ശേഷം, ഷാ വധിക്കപ്പെട്ടു.കോഹിനൂർ അദ്ദേഹത്തിന്റെ വിശ്വസ്ത ജനറൽമാരിലൊരാളായ അഹമ്മദ് ഷാ അബ്ദാലിക്ക് കൈമാറിയെത്തി.

 

 

 

 

1813: അഹമ്മദ് ഷായുടെ പിൻഗാമിയായ ഷാ ഷുജാ ദുറാനി തന്റെ സഹോദരന്മാരുടെ പീഡനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചു.അങ്ങനെ വജ്രം വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തി. അദ്ദേഹത്തെ കശ്മീരിലെ ഗവർണർ ജയിലിലടച്ചതായി റിപ്പോർട്ടുകൾ പറയുന്നു.ഷാ ഷുജയെ രക്ഷിച്ചാൽ കോഹിനൂർ നൽകാമെന്ന് ഷൂജയുടെ ഭാര്യ സിഖ് സാമ്രാജ്യത്തിന്റെ മഹാരാജാവായ രഞ്ജിത് സിംഗുമായി ഒരു കരാർ ഉണ്ടാക്കി.അങ്ങനെ രഞ്ജിത് സിംഗ്ഷൂജയെ രക്ഷിച്ചു. തുടർന്ന് വജ്രം രഞ്ജിത് സിങ്ങിന്റെ കൈവശമായി.

 

 

 

 

1849: തന്റെ പിതാവിന്റെ പിൻഗാമിയായി സിംഹാസനത്തിൽ എത്തിയത് രഞ്ജിത് സിങ്ങിന്റെ മകനായ പത്തുവയസുള്ള ദുലീപ് സിംഗ് ആണ്.മൂത്ത സഹോദരങ്ങൾ കൊല്ലപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്. ലാഹോർ ഉടമ്പടിയെ തുടർന്ന് കോഹിനൂർ ബ്രിട്ടീഷുകാർക്ക് കൈമാറാൻ ദുലീപ് സിംഗ് നിർബന്ധിതനായി.

 

 

 

 

1852: വജ്രം ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി.അവിടെ വെച്ച് വിക്ടോറിയ രാജ്ഞിയുടെ ഭർത്താവ് ആൽബർട്ട് രാജകുമാരൻ വജ്രത്തിൽ ചില മിനുക്കുപണികൾ ചെയ്യാൻ ഉത്തരവിട്ടതായും റിപ്പോർട്ടുകളുണ്ട്. അങ്ങനെ കല്ലിന്റെ ചില ഭാഗങ്ങൾ മുറിച്ചുമാറ്റി. ഭാരം 42 ശതമാനം കുറച്ചു. 186 കാരറ്റിൽ നിന്ന് നിലവിലെ 105.6 കാരറ്റിലേക്ക് കോഹിനൂർ വജ്രത്തെ മാറ്റി.

 

 

 

 

2000ൽ കോഹിനൂർ അനധികൃതമായി പിടിച്ചെടുത്തതാണെന്ന് പറഞ്ഞ് ലോക്സഭയിലെയും രാജ്യസഭയിലെയും നിരവധി എംപിമാർ ഒപ്പിട്ടു.150 വർഷത്തെ പൈതൃകമാണ് ഇതെന്ന് ബ്രിട്ടൻ പറഞ്ഞു.2010 ജൂലൈയിൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഇന്ത്യ സന്ദർശിച്ചു.

 

 

 

 

ഇതിനിടയിൽ വജ്രം തിരിച്ചുനൽകുന്ന വിഷയത്തിൽ 'നിങ്ങൾ ആരോടെങ്കിലും യെസ് പറഞ്ഞാൽ ബ്രിട്ടീഷ് മ്യൂസിയം ഇതുപോലെ ശൂന്യമാകും' എന്ന് പറഞ്ഞിരുന്നു.പാകിസ്ഥാനും അഫ്ഗാനിസ്ഥാനും കോഹിനൂർ വജ്രത്തിന് അവകാശവാദമുന്നയിച്ചിരുന്നു.