Kaumudi Plus

ശബരിമല സ്വര്‍ണക്കൊള്ള: പി എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവുണ്ട് ; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

ശബരിമല സ്വര്‍ണക്കൊള്ള: പി എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവുണ്ട് ; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
X

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് . പി എസ് പ്രശാന്തും മുന്‍ ബോര്‍ഡ് അംഗം അജികുമാറും ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് എസ്ഐടി കണ്ടെത്തി . ഔദ്യോഗിക കൃത്യനിര്‍വഹണം മറന്ന് ബോധപൂര്‍വം വീഴ്ച വരുത്തി. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിന് വ്യാജ കരാറുണ്ടാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.ശബരിമലയിലെ സ്വര്‍ണം ഇളക്കി മാറ്റി വീണ്ടും പ്ലേറ്റ് ചെയ്യാനുള്ള സംവിധാനം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിനില്ലെന്ന് തിരുവാഭരണം കമ്മീഷണര്‍ റജിലാല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2025 ജൂലൈ 30 നാണ് ദേവസ്വം സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സ്വര്‍ണം പൂശാന്‍ പരമ്പരാഗത രീതി സ്വീകരിക്കണം എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ റെജിലാലിന്റെ റിപ്പോര്‍ട്ട് തള്ളിയാണ് പ്രശാന്ത് പാളികള്‍ ചെന്നൈയില്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചത്.

ബോര്‍ഡ് പ്രസിഡന്റായിരുന്ന പ്രശാന്ത് ഇടപെട്ട് ചെന്നൈയില്‍ തന്നെ കൊണ്ടുപോകാമെന്ന് സെക്രട്ടറിക്ക് കത്ത് നല്‍കി. ഇതിനായി റജിലാലില്‍ സമ്മര്‍ദ്ദം ചെലുത്തി അനുകൂല തീരുമാനം എടുപ്പിച്ചു. തുടര്‍ന്ന് 2025 ഓഗസ്റ്റ് രണ്ടിന് ചേര്‍ന്ന ബോര്‍ഡ് യോഗം ഇതിന് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചെന്നൈയിലേക്ക് പാളികള്‍ കൊണ്ടുപോകുന്നതിനായി വ്യാജ രേഖ തയ്യാറാക്കിയെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.നിയമാനുസൃതമായ കരാര്‍ അന്ന് ഉണ്ടായിരുന്നില്ല. പാളികള്‍ ചെന്നൈയില്‍ എത്തിച്ച ശേഷം ബെല്ലാരിയില്‍ നിന്നും 2025 ഓഗസ്റ്റ് എട്ടിന് ഉണ്ണികൃഷ്ണന്‍ പോറ്റി മുദ്രപത്രം വാങ്ങി. ഓഗസ്റ്റ് പത്താം തീയതി വ്യാജ കരാറില്‍ ഒപ്പിട്ടു. ചെന്നൈയില്‍ എത്തിച്ച 12 പാളികളില്‍ നാല് പാളികളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തു. 2019 ലെ സ്വര്‍ണക്കൊള്ള മറച്ചു വെക്കുന്നതിനുള്ള ഗൂഢാലോചനയാണ് പ്രതികള്‍ നടത്തിയത്. തുടര്‍ച്ചയായി ശബരിമലയിലെ സ്വര്‍ണം നഷ്ടമാകുന്ന വിധത്തില്‍ പ്രശാന്തും അജികുമാറും പ്രവര്‍ത്തിച്ചെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.

Next Story
Share it