ഗുരുവായൂര്‍ ദേവസ്വം ഓഡിറ്റില്‍ ഗുരുതര പോരായ്മ ;43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ല

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ഓഡിറ്റില്‍ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി കണ്ടെത്തൽ . സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ വഴിപാട്, ഡിജിറ്റല്‍ ഇടപാടുകളിലുമാണ് കോടതിയുടെ വിമര്‍ശനം. സംസ്ഥാന ഓഡിറ്റ് വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ നാളെ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി, ഇതുവരെയുള്ള കണ്ടെത്തലുകള്‍ അറിയിക്കാന്‍ നിര്‍ദേശിച്ചു.അവിടത്തെ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമായ വിവരങ്ങള്‍ ദേവസ്വം കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചിരുന്നു. 43 വര്‍ഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാര്‍ഷിക പരിശോധന നടത്തിയിട്ടില്ല. കണ്‍കറന്റ് ഓഡിറ്റ് നടത്തണമെന്നാണ് ചട്ടം. എന്നാല്‍ ഓഡിറ്റ് വിഭാഗം ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കാന്‍ പല തടസ്സവാദങ്ങളും ഉന്നയിക്കുകയാണെന്നും ഓഡിറ്റ് വിഭാഗം അറിയിച്ചു.
പ്രധാനപ്പെട്ട വഴിപാട് രസീതികള്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ അത് കൃത്യമായി ഓഡിറ്റ് ചെയ്യുന്നതിന് അതിന്റെ ലോഗിനും പാസ് വേര്‍ഡും നല്‍കുന്നില്ല. ക്ഷേത്രത്തിലെ സ്വര്‍ണം, വെങ്കല പാത്രങ്ങള്‍, കുങ്കുമ പൂവ് തുടങ്ങി വിലിടിപ്പുള്ള ഭൗതിക വസ്തുക്കള്‍, വഴിപാടായി ലഭിക്കുന്ന വസ്തുക്കള്‍ തുടങ്ങി പലതിന്റെയും രജിസ്റ്റര്‍ കൃത്യമായിട്ടില്ലെന്നും ഓഡിറ്റ് വിഭാഗം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദമായ പരിശോധന വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

