മുന്നില്‍ നിന്നു നയിച്ചവരുടെ ധാര്‍ഷ്ട്യം തിരിച്ചടിയായി;സിപിഎം കേന്ദ്രക്കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

ന്യൂഡൽഹി: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് തോൽവി അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദമായ ചർച്ചയാണ് രണ്ടു ദിവസമായി കേന്ദ്രക്കമ്മിറ്റിയിൽ നടന്നത്. തെരഞ്ഞെടുപ്പ് തോൽവി അവലോകന റിപ്പോർട്ടും തെറ്റു തിരുത്തൽ രേഖയും അടക്കം മൂന്നു രേഖകൾക്ക് സിപിഎം കേന്ദ്രക്കമ്മിറ്റി ഇന്ന് അംഗീകാരം നൽകും. രേഖകൾക്ക് അന്തിമ രൂപം നൽകാനായി സിപിഎം പൊളിറ്റ് ബ്യൂറോ ഇന്നലെ വൈകീട്ട് ചേർന്നിരുന്നു.കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയിൽ നേതാക്കളുടെ പ്രവർത്തന ശൈലിയിൽ അടക്കം മാറ്റം വേണമെന്ന വിമർശനം കേന്ദ്രക്കമ്മിറ്റിയിൽ ഉയർന്നു. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകൾ കേരളത്തിൽ നിന്നുള്ള നേതാക്കൾ അടക്കം കേന്ദ്രക്കമ്മിറ്റിയിൽ ഉന്നയിച്ചതായാണ് റിപ്പോർട്ട്. മുന്നിൽ നിന്നു നയിച്ചവർ ധാർഷ്ട്യത്തോടെ പെരുമാറിയത് പാർട്ടിക്കു തിരിച്ചടിയായെന്നും കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു.ദീർഘനാളായി അധികാരത്തിനു പുറത്തുള്ള ബംഗാളിൽ പോലും നേതാക്കൾ ധാർഷ്ട്യത്തോടെ പെരുമാറി. ഇതു കമ്യൂണിസ്റ്റ് രീതിയല്ല. പാർട്ടിക്ക് ഒപ്പം നിന്നവരെയും വിഭാഗങ്ങളെയും അകറ്റാൻ അതു കാരണമായി. ഈ ധാർഷ്ട്യം പാർട്ടിയുടെ ശൈലിയായി വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഇതു മാറ്റാതെ മുന്നോട്ടു പോകാനാകില്ല. സാധാരണ തിരുത്തൽ മതിയാകില്ലെന്നും അഭിപ്രായം ഉയർന്നു.
സ്ഥാനാർത്ഥി നിർണയത്തിൽ ഉയർന്ന പരാതികളെ പരിഹാസപൂർവമാണ് സംസ്ഥാന നേതൃത്വം കണ്ടതെന്നും വിമർശനം ഉയർന്നു. കേരളത്തിൽ സ്ഥാനാർത്ഥി നിർണ്ണയ വിവാദം ഉണ്ടായപ്പോൾ കേന്ദ്ര നേതൃത്വവും ഇടപെടണമായിരുന്നുവെന്നും ചർച്ചയിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ല എന്ന സിസി നയം വ്യക്തമായി വിശദീകരിക്കപ്പെട്ടില്ലെന്നും ചർച്ചയിൽ വിമർശനമുണ്ടായി.
എങ്ങനെയും ജയിക്കുമെന്ന തോന്നൽ തോൽവിയിലേക്കു നയിച്ചു. അമിത ആത്മവിശ്വാസം വിനയായി. പാർലമെന്ററി വ്യാമോഹം ശക്തിപ്പെട്ടത് സംഘടനാശേഷി ദുർബലമായതിന്റെ സൂചനയാണ്. ഇതിനെ മറികടക്കാൻ തെറ്റുതിരുത്തൽ സമീപനം പാർട്ടിക്കുള്ളിലുണ്ടാവണം. പാർട്ടി പ്രവർത്തനശൈലിയിൽ കാര്യമായ മാറ്റംവേണം. പൊതുജന ബന്ധമില്ലാത്ത സംവിധാനമായി പാർട്ടി മാറരുത്. കൂടുതൽ ജനവിഭാഗങ്ങളെ ഒപ്പംനിർത്തണം. എല്ലാവരിലേക്കും ഇറങ്ങിച്ചെല്ലാനാവണം. ഇടതുപക്ഷ നയങ്ങളിൽനിന്ന് കേരളത്തിലെ ഇടതുസർക്കാർ പിന്നോട്ടുപോയെന്നും വിമർശനമുയർന്നു.

