"കറുപ്പും വെളുപ്പും "ചേർന്ന സ്യൂട്ട് ധരിക്കുന്നത് സുതാര്യതയുടെയും ലാളിത്യത്തിന്റെയും പ്രതീകം

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ വസ്ത്രധാരണത്തെ കുറിച്ച് വ്യത്യസ്ത തരത്തിലുള്ള ചർച്ചകൾ സജീവമാണ്. അധികാരമേറ്റശേഷം വസ്ത്രത്തിന്റെ പേരിൽ വിജയ്‌യെ എതിർത്തും അനുകൂലിച്ചും ഒട്ടനവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തെ ചുറ്റിപറ്റി പൊതുജനങ്ങൾക്കിടയിലുള്ള വിമർശനങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് വിജയ്.തിരുച്ചിറപ്പള്ളിയിൽ വോട്ടർമാർക്ക് നന്ദി പറയാൻ സംഘടിപ്പിച്ച പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു വിജയ്.അധികാരക്കസേരകളിൽ ഇരിക്കുന്നവർക്ക് മാത്രമായി മാറ്റി വച്ചിട്ടുള്ളതല്ല കോട്ടും സ്യൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
‘‘ഞാൻ അടുത്തിടെയായി ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് പലരും സംസാരിക്കുന്നുണ്ട്. നമുക്ക് കോട്ടും സ്യൂട്ടും ധരിക്കാൻ പാടില്ലേ ?. അത് അധികാരസ്ഥാനങ്ങളിൽ ഉള്ളവർക്ക് മാത്രമുള്ളതാണോ ?. അങ്ങനെയൊന്നുമില്ല.ഞാൻ മനഃപൂർവമാണ് കറുപ്പും വെളുപ്പും നിറങ്ങൾ തിരഞ്ഞെടുത്തത്. പൊതുജീവിതത്തോടുള്ള എന്റെ സമീപനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഞാൻ ഒരുപാട് നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കാറില്ല. നമ്മുടെയെല്ലാം ഹൃദയങ്ങളെപ്പോലെ ഇത് വെറും കറുപ്പും വെളുപ്പും മാത്രമാണ്.
എല്ലാ കാര്യങ്ങളിലും ഞാൻ ലളിതനായും സുതാര്യനായും തുടരുമെന്ന് കാണിക്കാനാണ് ഈ നിറങ്ങൾ ഉള്ള വസ്ത്രം തിരഞ്ഞെടുത്തത്. കറുപ്പ് നിറം എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നും ആരെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഞാൻ വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല, അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഞാൻ നീണ്ട വിശദീകരണങ്ങൾ നൽകുന്ന ആളല്ല, ആവശ്യമില്ലാതെ സംസാരിക്കാറുമില്ല. എല്ലാവർക്കും അറിയാവുന്നത് പോലെ പരമാവധി 20 മിനിറ്റിൽ താഴെ മാത്രമേ ഞാൻ പൊതുയോഗങ്ങളിൽ സംസാരിക്കാറുള്ളൂ.ഭരണത്തിലും ജനസേവനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജനങ്ങൾ എന്നോട് ആവശ്യപ്പെട്ടിട്ടുള്ളത്. എനിക്കെതിരെ സംസാരിക്കുന്നവരെ ജനങ്ങൾ തന്നെ നോക്കിക്കൊള്ളും".- മുഖ്യമന്ത്രി പറഞ്ഞു.

