By Web desk.24 Sep, 2023
വാഷിങ്ടൺ: ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യരിൽ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ കൂടുതൽ സജീവമാകനൊരുങ്ങുന്നു. യുഎസിലെ ബാൾട്ടിമോറിൽ മേരിലാൻഡ് സർവകലാശാലാ മെഡിക്കൽ സെന്ററിൽ നടത്തിയ രണ്ടാം ഹൃദയ മാറ്റ ശസ്ത്രക്രിയയുടെ ആദ്യ ഫലങ്ങൾ പ്രതീക്ഷാവാഹമാണെന്ന് ഡോക്ടർമാർ അറിയിക്കുന്നു.
ഹൃദ്‌രോഗത്തെ തുടർന്ന് മരണം ഉറപ്പായിരുന്ന ലോറൻസ് ഫോസിറ്റിൻ എന്ന അൻപത്തിയെട്ടുകാരനാണ് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്നത്.
ശാസ്ത്രക്രിയയ്ക്ക് രണ്ട് ദിവസത്തിന് ശേഷം ഫോസിറ്റ്, കസേരയിലിരിക്കാനും തമാശകൾ പറയാനും കഴിയുന്ന ആരോഗ്യസ്ഥിതിയിലേക്ക് എത്തിയെന്ന് ഡോക്ടർമാർ അറിയിച്ചു. എങ്കിലും വരുന്ന ഏതാനും ആഴ്ചകളും നിർണായകമാണെന്ന് ഡോക്ടർമാർ പറയുന്നു.
ട്രാൻസ്പ്ലാൻറിനായുള്ള മനുഷ്യാവയവങ്ങൾ ലഭിക്കുന്നതിന് ക്ഷാമം നേരിടുന്ന ഘട്ടത്തിലാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് അവയവമാറ്റം നടത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്.ജനിതകമാറ്റം വരുത്തിയ പന്നികളെ ഉപയോഗിച്ച് അവയുടെ അവയവങ്ങളെ കൂടുതൽ മനുഷ്യസമാനമാക്കാനാണ് ശാസ്ത്രജ്ഞർ ശ്രമിക്കുന്നത്.ജീൻ എഡിറ്റിങ് വഴി 10 മാറ്റങ്ങൾ വരുത്തിയാണ്
ഇത് സാധ്യമാക്കുന്നത്.തുന്നിച്ചേർക്കുന്ന അവയവത്തെ മനുഷ്യശരീരം നിരാകരിക്കുന്നതിനു കാരണമാകുന്ന 3 ജീനുകളെ പന്നിയുടെ കോശങ്ങളിൽനിന്ന് എഡിറ്റിങ് വഴി നീക്കുകയും അവയവത്തെ ശരീരവുമായി ഇണക്കുന്ന 6 ജീനുകളെ ഉൾപ്പെടുത്തുകയും ചെയ്യുന്നതാണ് പ്രക്രിയ.
മേരിലാൻഡ് സർവകലാശാലയിൽ ഇത്തരത്തിലെ രണ്ടാമത്തെ ഹൃദയ മാറ്റ ശാസ്ത്രക്രിയയാണ് ഫോസിറ്റിന്റേത്. കഴിഞ്ഞവർഷം ജനുവരിയിലായിരുന്നു ആദ്യ ശസ്ത്രക്രിയ. അന്ന് പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് എന്ന അറുപത്കാരൻ രണ്ടുമാസമാണ് ജീവിച്ചത്.