By സൂരജ് സുരേന്ദ്രന്‍.19 Sep, 2021
വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്ത കോവളം സമുദ്ര ബീച്ച് പാർക്ക്. ചിത്രങ്ങൾ: ആഷിക് എസ്.ആർ
തിരുവനന്തപുരം: സായാഹ്ന വേളകൾ ദൃശ്യമനോഹരമാക്കാൻ കോവളത്ത് സമുദ്ര ബീച്ച് പാർക്ക്. വിനോദസഞ്ചാര വകുപ്പ് നവീകരിച്ച സമുദ്ര പാർക്ക് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഒട്ടനവധി സവിശേഷതകളോടുകൂടിയാണ് പാർക്കിന്റെ നിർമ്മാണം. കെടിഡിസിക്കാണ് ബീച്ച് പാർക്കിന്റെ പരിപാലന ചുമതല. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് കോവളത്തിനായി പ്രഖ്യാപിച്ച 20 കോടിയുടെ പദ്ധതിയിൽ നിന്ന് 9 കോടിയോളം രൂപ ചെലവിട്ടാണ് പാർക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
മൂന്ന് പ്രധാന ഗേറ്റുകൾ, പിൻവശത്തുള്ള പടിക്കെട്ടുകൾ തുടങ്ങിയ അവസാനവട്ട മിനുക്കുപണികൾ മാത്രമാണ് അവശേഷിക്കുന്നത്. "പാർക്കിന് ചുറ്റുമുള്ള ഭിത്തികളിൽ കേരളത്തിന്റെ തനത് കലാരൂപങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. കുടുംബത്തോടൊപ്പമെത്തുന്ന കുട്ടികൾക്കായി അത്യാവശ്യം സൗകര്യമുള്ള പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ ഊഞ്ഞാലുകൾ, സ്ലൈഡറുകൾ, റോപ് ക്ലൈമ്പിങ്ങ് വാൾ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.
പാർക്ക് വിനോദസഞ്ചാര വകുപ്പ് കെടിഡിസിക്ക് കൈമാറി. പാർക്കിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഉപയോഗിക്കാൻ പാകത്തിനുള്ള കഫറ്റേറിയയുടെ പ്രവർത്തനങ്ങളും അനുബന്ധമായി പുരോഗമിക്കുന്നുണ്ട്" കെടിഡിസി സമുദ്ര അസിസ്റ്റന്റ് മാനേജർ വിനു കുമാർ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ അവസാനവട്ട ഉദ്ഘടന പരമ്പരകളുടെ ഭാഗമായാണ് ഈ പാർക്കിന്റെ ഉദ്ഘടനവും നടത്തിയത്. എന്നാൽ അന്ന് നിർമാണം പൂർത്തിയാക്കാനായിരുന്നില്ല.
യോഗ ചെയ്യാൻ റബ്ബറൈസ്ഡ് ഫ്ലോർ
പ്രഭാതങ്ങളിൽ കടലിൽ തട്ടിപ്രതിഫലിക്കുന്ന സൂര്യകിരങ്ങളാൽ, തണുത്ത കടൽക്കാറ്റേറ്റുകൊണ്ട് യോഗ ചെയ്യാൻ റബ്ബറൈസ്ഡ് ഫ്ലോറുകളും സമുദ്ര ബീച്ച് പാർക്കിൽ ഒരുക്കിയിട്ടുണ്ട്. വിസ്തീർണമായ പാർക്കിന് ചുറ്റും മെച്ചപ്പെട്ട സ്ഥലസൗകര്യമാണ് യോഗ ചെയ്യുന്നതിനായി സജ്ജീകരിച്ചിരിക്കുന്നത്.
കൃഷ്ണശിലകളാൽ കൽമണ്ഡപം