Kaumudi Plus

ഈ ലോകകപ്പ് വൻ ദുരന്തം'; ഇറാൻ ക്യാപ്റ്റൻ മെഹ്ദി താരെമി

ഈ ലോകകപ്പ് വൻ ദുരന്തം; ഇറാൻ ക്യാപ്റ്റൻ മെഹ്ദി താരെമി
X

ന്യൂയോർക്ക്: ഫിഫയ്ക്കും അധ്യക്ഷൻ ജിയോവാനി ഇൻ‌ഫാന്റിനോയ്ക്കും എതിരെ കടുത്ത വിമർശനങ്ങളുമായി ഇറാൻ ക്യാപ്റ്റൻ മെഹ്ദി താരെമി രംഗത്ത് . യാത്രാ നിയന്ത്രണങ്ങളും താമസ- യാത്രാ സൗകര്യങ്ങളിലെ പോരായ്മകളും കാരണം തങ്ങളുടെ ലോകകപ്പ് പോരാട്ടങ്ങൾ താളം തെറ്റി. ഈ ലോകകപ്പ് ടൂർണമെന്റ് തന്റെ ടീമിനെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തം ആയിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു.

'ആരും ഞങ്ങളെ സഹായിക്കുന്നില്ല. ഇതൊരു ദുരന്ത ലോകകപ്പാണ്. ഞങ്ങളെ സംബന്ധിച്ച് തികച്ചും ഒരു ദുരന്തം. ഇവിടെയുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഫിഫ ബാധ്യസ്ഥരാണ്. എന്നാൽ നിർഭാഗ്യവശാൽ തുടക്കം മുതൽ അത് പരിഹരിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിന് ശേഷം മിസ്റ്റർ ഇൻഫന്റീനോ ഞങ്ങളുടെ ഡ്രസിങ് റൂമിൽ വന്ന് ഇത് തുടക്കം മാത്രമാണെന്നും എല്ലാം ശരിയാക്കമെന്നും പറഞ്ഞിരുന്നു. എന്നാൽ ഗ്രൂപ്പ് ഘട്ടം അടുത്ത ദിവസം അവസാനിക്കുകയാണ്.'ഇറാൻ ആദ്യം തങ്ങളുടെ പരിശീലന ക്യാംപ് അരിസോണയിലെ ട്യൂസണിൽ സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് ക്യാംപ് മെക്സിക്കോയിലെ ടിഹുവാനയിലേക്ക് മാറ്റേണ്ടിവന്നു. അതിനുശേഷം, ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങൾക്കുമായി ടീമിന് അതിർത്തി കടന്ന് നിരന്തരം യാത്ര ചെയ്യേണ്ടി വരികയായിരുന്നു.

ഇറാന്റെ സപ്പോർട്ട് സ്റ്റാഫിലെ പല അംഗങ്ങൾക്കും യുഎസ് വിസ ലഭിക്കാത്തതും കളിക്കാരെ കടുത്ത പ്രതിസന്ധിയിലാക്കി. അത്യാവശ്യ ഘട്ടങ്ങളിൽ സഹായിക്കേണ്ട ലോജിസ്റ്റിക്സ് ജീവനക്കാരും കായികക്ഷമത വീണ്ടെടുക്കാൻ സഹായിക്കുന്ന റിക്കവറി സ്റ്റാഫും ഇല്ലാതെയാണ് കളിക്കാർക്ക് മത്സരങ്ങൾ നേരിടേണ്ടി വന്നത്.

'ഞങ്ങളുടെ സപ്പോർട്ട് സ്റ്റാഫിലെ പലരും ഇവിടെയില്ല. അവർക്ക് വിസ ലഭിച്ചില്ല. ഞങ്ങൾ എപ്പോഴും ടിഹുവാനയിൽ നിന്ന് യാത്ര ചെയ്യേണ്ടി വരുന്നത് എങ്ങനെ ന്യായീകരിക്കാനാകും? ഞങ്ങൾക്ക് ടിഹുവാനയിലെ ആളുകളെ വലിയ ഇഷ്ടമാണ്. മെക്സിക്കോയെ ഞങ്ങൾക്ക് ഇഷ്ടമാണ്. അവർ വളരെ വിനയമുള്ളവരാണ്. എന്നാൽ ഒരു പ്രൊഫഷണൽ ടൂർണമെന്റിൽ കളിക്കുന്ന പ്രൊഫഷണൽ കളിക്കാർ എന്ന നിലയിൽ, ഈ സാഹചര്യം ശരിയല്ല.''ഇത് ഒട്ടും നീതിയല്ല. ആരാണ് ഞങ്ങളെ സഹായിക്കാനുള്ളത്? ഞങ്ങളെ പുറത്താക്കാനാണ് ഭാവമെങ്കിൽ, ശരി ഞങ്ങൾ പുറത്തു പോകാം. പക്ഷെ ഇത് അന്യായമാണ്. ഞങ്ങളെ സഹായിക്കാൻ റിക്കവറി ആളുകളോ ലോജിസ്റ്റിക്സ് ആളുകളോ ഇല്ല. ഞങ്ങൾ എപ്പോഴും ഇതിനെക്കുറിച്ച് പരാതിപ്പെടുന്നുണ്ടെങ്കിലും ആരും സഹായിക്കുന്നില്ല ആരും.'

'ഞങ്ങൾക്ക് ഇവിടെ എല്ലാറ്റിനോടും പോരാടേണ്ടതുണ്ട്. ആളുകൾക്ക് എന്താണ് വേണ്ടതെന്ന് എനിക്കറിയില്ല. ഞങ്ങളുടെ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ ‍ഞങ്ങൾ കഷ്ടപ്പെടുന്നത് അവർക്ക് ഇത് ഇഷ്ടപ്പെടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.'

ക്യാപ്റ്റന്റെ വാക്കുകളെ ശരിവെച്ചുകൊണ്ട് ഇറാൻ കോച്ച് അമീർ ഘാലെനോയിയും രംഗത്തെത്തി.

'ആതിഥേയ രാജ്യം യുഎസ്എ ഞങ്ങളോട് വളരെ അന്യായമായാണ് പെരുമാറിയത്. കൂടുതൽ തയ്യാറെടുപ്പുകൾ നടത്താൻ രണ്ട് ആഴ്ച മുൻപ് ഇവിടെയെത്താൻ ആതിഥേയ രാജ്യം ഞങ്ങളെ അനുവദിച്ചിരുന്നെങ്കിൽ, ശാരീരികമായും മാനസികമായും ഞങ്ങൾ ഇതിലും മികച്ച നിലയിലാകുമായിരുന്നു. എന്നാൽ ആ നീതി അവർ ഞങ്ങൾക്ക് നിഷേധിച്ചു. ഞാൻ ഫിഫയോട് അഭ്യർഥിക്കുകയാണ്. ഭാവിയിലെ ലോകകപ്പുകളിൽ കളിക്കാരോടും ടീമുകളോടും ഇതേ രീതിയിൽ പെരുമാറാൻ ആതിഥേയരെ അനുവദിക്കരുത്.'

Next Story
Share it