പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ ആയത്തുല്ല ഖമേനിയുടെ സംസ്കാരം ഇന്ന് നടക്കും

By :  Devina Das
Update: 2026-07-09 05:22 GMT

ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും ശക്തമാകുന്നതിനിടെ യുഎസ് വ്യോമാക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം ഇന്ന് അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ സംസ്‌കരിക്കും. വടക്കുകിഴക്കന്‍ ഇറാനിലെ മഷാദിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.ഇറാനിലും അയല്‍രാജ്യമായ ഇറാഖിലുമായി ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത, ദിവസങ്ങള്‍ നീണ്ട വിലാപയാത്രകള്‍ക്ക് ശേഷമാണ് ഖമേനിയുടെ മൃതദേഹം അന്ത്യവിശ്രമത്തിനായി മഷാദില്‍ എത്തിക്കുന്നത്. എന്നാല്‍, ചടങ്ങുകളുടെ അവസാന ദിവസമായ ഇന്ന് യുഎസ് ഇറാനില്‍ വീണ്ടും ശക്തമായ ആക്രമണം അഴിച്ചുവിട്ടത് ആശങ്കയായിട്ടുണ്ട്. ഹോര്‍മുസില്‍ കപ്പലുകള്‍ക്കു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്നാണ് യുഎസ് നല്‍കുന്ന വിശദീകരണം. ഇറാന്‍ കപ്പലുകളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ ഇതിലും വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് ആയത്തുല്ല ഖമേനി കൊല്ലപ്പെടുന്നത്. ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫ്, കര്‍ബല എന്നിവിടങ്ങളിലെ വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം ഇന്ന് ഇറാനിലെ ഏറ്റവും ആദരിക്കപ്പെടുന്ന ആരാധനാലയമായ 'ഇമാം റെസ' മസ്ജിദില്‍ സംസ്‌കരിക്കും. തനിക്ക് മഷാദില്‍ അന്ത്യവിശ്രമം കൊള്ളണമെന്നത് ഖമേനിയുടെ വ്യക്തിപരമായ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് മുഹമ്മദി-ഗോല്‍പയ്ഗാനി വ്യക്തമാക്കി.1989 മുതല്‍ നീണ്ട 36 വര്‍ഷക്കാലം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമേനി തന്റെ 86-ാം വയസ്സിലാണ് കൊല്ലപ്പെട്ടത്. ഖമേനിക്കൊപ്പം ആക്രമണത്തില്‍ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ കൊച്ചുമകള്‍, മകള്‍, മരുമകന്‍, മകന്‍ മുജ്തബ ഖമേനിയുടെ ഭാര്യ സഹ്‌റ ഹദ്ദാദ് അദേല്‍ എന്നിവരുടെയും മൃതദേഹങ്ങള്‍ ഇന്നാണ് സംസ്‌കരിക്കുക. സംസ്‌കാര ചടങ്ങുകളില്‍ 1.5 കോടിയോളം ജനം പങ്കെടുക്കുമെന്നാണ് മഷാദ് ഗവര്‍ണര്‍ ഹസ്സന്‍ ഹുസൈനി വ്യക്തമാക്കുന്നത്.

അതേസമയം, പിതാവിന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കപ്പെട്ട മുജ്തബ ഖമേനി ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. പിതാവ് കൊല്ലപ്പെട്ട അതേ ആക്രമണത്തില്‍ മുജ്തബയ്ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. അഞ്ചാഴ്ച നീണ്ട കടുത്ത സംഘര്‍ഷത്തിനൊടുവില്‍ യുഎസുമായി ഉണ്ടാക്കിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറാണ് പുതിയ ആക്രമണത്തോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാന്റെ ദേശങ്ങളിലെ പ്രമുഖ താവളങ്ങള്‍ ലക്ഷ്യമിട്ടാണ് യുഎസ് ഇപ്പോള്‍ ബോംബാക്രമണം നടത്തുന്നത്.

Similar News