കൊറോ ഹെല്‍ത്ത് കൂട്ട പിരിച്ചുവിടല്‍;ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകി
കൊച്ചി: അമേരിക്കന്‍ കമ്പനിയായ കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. സര്‍ക്കാരിന് വിഷയത്തില്‍ ഇടപെടാന്‍ ബാധ്യതയുണ്ട്. നിലവിലെ ചട്ടങ്ങള്‍ പാലിച്ച് ചര്‍ച്ച നടത്തണം. ഇന്‍ഡസ്ട്രീയല്‍ റിലേഷന്‍സ് കോഡ് 2020 പ്രകാരമുള്ള ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.തല്‍സ്ഥിതി തുടരണമെന്ന ലേബര്‍ കമ്മീഷണര്‍ നല്‍കിയ നിര്‍ദേശം ഉത്തരവായി കാണേണ്ടതില്ല. ജില്ലാ ഓഫീസര്‍ തുടങ്ങിയ ഒത്തുതീര്‍പ്പ് നടപടികളുടെ ഭാഗമായി കണക്കാക്കിയാല്‍ മതി. അനുരഞ്ജന ചര്‍ച്ചകളുമായി മുന്നോട്ടുപോകാനും ജസ്റ്റിസ് പി ഗോപിനാഥ് നിര്‍ദേശിച്ചു. ഒത്തുതീര്‍പ്പ് നടപടികളിലും മന്ത്രി വിളിച്ച യോഗത്തിലും പങ്കെടുക്കുമെന്ന് കോറോഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡ് കോടതിയെ അറിയിച്ചു.
അതേസമയം കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടലില്‍ സര്‍ക്കാര്‍ തല ചര്‍ച്ച നാളെയാണ് നടക്കുന്നത്. തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. ചര്‍ച്ചയ്ക്ക് കോറോ ഹെല്‍ത്ത് പ്രതിനിധികള്‍ എത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ബിന്ദുകൃഷ്ണ അറിയിച്ചു. ജീവനക്കാര്‍ ഇന്നലെയും ഓഫീസില്‍ എത്തിയെങ്കിലും തുറന്നു കൊടുത്തിരുന്നില്ല. മുന്‍മന്ത്രി വി ശിവന്‍കുട്ടി ഇന്ന് കോറോ ഹെല്‍ത്തില്‍ എത്തി ജീവനക്കാരെ കാണും.