വാഹന മോഡിഫിക്കേഷൻ ;പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം ;സര്‍വേയുമായി മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ പൊതുജനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ അറിയിക്കാം. ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും ആശങ്കകളും ക്ഷണിക്കുകയും അവയുടെ നിയമസാധുതകള്‍ പരിശോധിക്കുന്നതിനും മോട്ടോര്‍ വാഹന വകുപ്പ് സര്‍വേ തുടങ്ങി. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സുരക്ഷയെ ബാധിക്കാത്ത തരത്തില്‍ വാഹനങ്ങള്‍ മോഡിഫിക്കേഷന്‍ നടത്താമെന്നത്.
റോഡ് സുരക്ഷയും പരിസ്ഥിതി മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുതന്നെ, വാഹനപ്രേമികള്‍ക്ക് അനുയോജ്യമായ വ്യക്തവും പുരോഗമനപരവുമായ നയരേഖ രൂപീകരിക്കാന്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ സഹായിക്കും. https://forms.gle/RTfZFtS1KqRz5pFY8 എന്ന ലിങ്ക് വഴിയോ അല്ലെങ്കില്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഈ സര്‍വേയില്‍ പങ്കെടുക്കാമെന്നും മോട്ടാര്‍ വാഹനവകുപ്പ് അറിയിച്ചു.ഗൂഗിള്‍ ഫോം വഴിയുള്ള സര്‍വേ, മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ വ്യക്തിവിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം തങ്ങള്‍ ആഗ്രഹിക്കുന്ന വാഹന മോഡിഫിക്കേഷനുകളെക്കുറിച്ച് അഭിപ്രായം അറിയിക്കാം. വാഹനത്തിന്റെ ബോഡിയിലെ മാറ്റങ്ങള്‍, എന്‍ജിന്‍ മോഡിഫിക്കേഷന്‍, ബ്രേക്ക് സിസ്റ്റത്തിലെ മാറ്റങ്ങള്‍, അധിക ലൈറ്റുകള്‍, ഓഡിയോ സംവിധാനങ്ങള്‍ തുടങ്ങി ഒന്‍പത് വിഭാഗങ്ങളിലായാണ് അഭിപ്രായം തേടുന്നത്. പട്ടികയില്‍ ഉള്‍പ്പെടാത്ത മറ്റ് നിര്‍ദേശങ്ങളും പങ്കുവെയ്ക്കാന്‍ അവസരമുണ്ട്.
മോഡിഫിക്കേഷന്‍ ഏത് തരത്തിലുള്ള റോഡുകളില്‍ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, ഇത്തരം മാറ്റങ്ങള്‍ വാഹനത്തിന്റെ സുരക്ഷയെയോ ഇന്‍ഷുറന്‍സ് പരിരക്ഷയെയോ ബാധിക്കുമോയെന്നതടക്കമുള്ള ചോദ്യങ്ങള്‍ക്കും സര്‍വേയില്‍ മറുപടി നല്‍കേണ്ടതുണ്ട്.
മോഡിഫിക്കേഷന്‍ അനുവദിക്കുന്നതിന് പ്രത്യേക ഫീസ് ഈടാക്കുന്നതിനെക്കുറിച്ചും അതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും വാഹന ഉടമകളുടെ അഭിപ്രായം വകുപ്പ് തേടുന്നുണ്ട്. ഇന്ന് മുതല്‍ പത്ത് ദിവസത്തേയ്ക്കാണ് സര്‍വേ തുറന്നിരിക്കുന്നത്. സര്‍വേയില്‍ ലഭിക്കുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിശോധിച്ച ശേഷം ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ തയ്യാറാക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച അന്തിമ മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കുക