നിറം മങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ;മൈതാനത്ത് അമ്പരപ്പിക്കുന്ന പോരാട്ടം നടത്തി 'പുള്ളിപ്പുലികള്‍'

By :  Devina Das
Update: 2026-06-18 09:33 GMT

ഹൂസ്റ്റൺ:കോംഗോ ഫുട്‌ബോൾ ടീമിന് 'പുള്ളിപ്പുലികൾ' എന്നൊരു പേരുണ്ട് . യഥാർത്ഥത്തിൽ ആ വിളിപ്പേരിന്റെ പൊരുൾ പോർച്ചു​ഗൽ ശരിക്കും അറിഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം ലോകകപ്പ് വീണ്ടും കളിക്കാനെത്തിയ പുള്ളിപുലികൾ അമ്പരപ്പിക്കുന്ന പോരാട്ടമാണ് മൈതാനത്ത് പുറത്തെടുത്തത്. ലോക കിരീടം നേടാൻ സാധ്യതയുള്ള ടീമുകളുടെ കൂട്ടത്തിൽ ആരാധകർ ഇത്തവണ എഴുതി ചേർത്ത പേരാണ് പോർച്ചുഗലിന്റേത്. എന്നാൽ അതൊന്നും ചരിത്രത്തിൽ രണ്ടാം തവണ ലോകകപ്പിനെത്തിയ കോംഗോ ടീമിനെ ബാധിക്കുന്നതേ ആയിരുന്നില്ല. കരുത്തരായ പോർച്ചുഗലിനെ അവർ 1-1നു സമനിലയിൽ തളച്ചു. കളിയുടെ ആറാം മിനിറ്റിൽ ഗോൾ വഴങ്ങിയിട്ടും ഉജ്ജ്വല പോരാട്ടം കാഴ്ച്ച വച്ച കോംഗോലീസ് വീറോടെ സമനില പൊരുതി വാങ്ങി. ആക്രമണത്തിലും പ്രതിരോധത്തിലും അവർ പോർച്ചുഗലിനെ അടിമുടി വിറപ്പിച്ചു.

നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ തീർത്തും നിറം മങ്ങിയ പോരിൽ ആദ്യ പകുതിയിൽ താരം ഒരു തവണ മാത്രമാണ് എതിർ ബോക്‌സിൽ നിന്നു പന്ത് തൊട്ടത്. രണ്ടാം പകുതിയിൽ രണ്ട് മികച്ച അവരങ്ങൾ ലഭിച്ചിട്ടും അതൊന്നും മുതലെടുക്കാൻ താരത്തിനു സാധിച്ചതുമില്ല.1974ലാണ് കോംഗോ ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ചത്. അതിനു ശേഷം ഇപ്പോഴാണ് അവരുടെ രണ്ടാം വരവ്.

Similar News