തമിഴ് സിനിമയുടെ 'തിരക്കഥെെ മന്നന്‍';ഭാഗ്യരാജ് അന്തരിച്ചു

By :  Devina Das
Update: 2026-06-27 06:55 GMT

ചെന്നൈ :പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ്(73 ) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം . തമിഴ് സിനിമയിലെ ഐക്കോണിക് താരങ്ങളിൽ ഒരാളായ ഭാഗ്യരാജ്അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും സംവിധായകനായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 25 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു . അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. 1979 ൽ പുറത്തിറങ്ങിയ സുവരില്ലാത ചിത്രങ്ങൾ എന്ന സിനിമയിലൂടെ ഭാഗ്യരാജ് സംവിധായകനായി അരങ്ങേറി . അദ്ദേഹം തന്നെയായിരുന്നു ചിത്രത്തിലെ നായകനും. പിന്നീട് ഒരു കൈ ഓസൈ, മൗന ഗീതങ്ങൾ, അന്ത 7 നാട്കൾ, ഡാർലിങ് ഡാർലിങ് ഡാർലിങ്, മുന്താനൈ മുടിച്ച്, ചിന്ന വീട്, എങ്ക ചിന്ന രാസ, അവസര പൊലീസ് 100 തുടങ്ങിയ ചിത്രങ്ങൾ ചെയ്തു. നടി പൂർണിമ ജയറാം ആണ് ഭാര്യ. നടൻ ശാന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജുമാണ് മക്കൾ.

ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് അദ്ദേഹം കരിയർ ആരംഭിക്കുന്നത്. ഭാരതിരാജയുടെ 16 വയതിനിലെയായിരുന്നു ആദ്യ സിനിമ. പിന്നീട് ഡയലോഗ് എഴുതിയ സിഗപ്പു റോജാക്കൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഭാരതിരാജയ്‌ക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുകയും തിരക്കഥയും ഡയലോഗുമെഴുതിയിരുന്നു. പിന്നീടാണ് സംവിധായകനായി അരങ്ങേറുന്നത്.

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങിയ മേഖകളിലെല്ലാം പ്രതിഭ തെളിയിച്ച വ്യക്തിയാണ് ഭാഗ്യരാജ്. തമിഴ് സിനിമയിലെ പാത്ത് ബ്രേക്കർമാരിൽ ഒരാൾ. പ്രണയവും ഫാമിലി ഡ്രാമയും സാമൂഹിക നിരീക്ഷണവും ആക്ഷേപ ഹാസ്യവുമെല്ലാം കോർത്തിണക്കിയായിരുന്നു അദ്ദേഹം സിനിമകളൊരുക്കിയത്. മാച്ചോ-ഹിറോയിക് നായകന്മാരിൽ നിന്നും വ്യത്യസ്തമായി, പ്രേക്ഷകർക്ക് റിലേറ്റബിൾ ആയ എവരിഡെ ഹീറോസ് ആയിരുന്നു ഭാഗ്യരാജിന്റെ നായകന്മാർ. 75 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഈ വർഷമായിരുന്നു അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന്റെ സുവർണ ജൂബിലി ആഘോഷിച്ചത്. ഈ പരിപാടിക്കിടെ സംവിധാനത്തിലേക്ക് തിരികെ വരുന്നതായി പ്രഖ്യാപിച്ചിരുന്നു. സംവിധാനത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുമ്പോഴും അഭിനയത്തിൽ അദ്ദേഹം സജീവമായിരുന്നു. ധനുഷ് നായകനായ കുബേരയാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Similar News