നാടിനെയാകെ സങ്കടക്കടലിലാക്കി യുക്രൈനില്‍ മരിച്ച അഖില്‍

By :  Devina Das
Update: 2026-07-21 06:52 GMT

കണ്ണൂര്‍: യുക്രൈന്‍ നഗരമായ കീവ് ഒഡേസയുടെ തീരത്ത് കപ്പലിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച അഖില്‍ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കി. രണ്ട് മാസം മുമ്പ് അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ ഇടുക്കി സ്വദേശിനിയായ യുവതിയുമായി അഖിലിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. മേയ് 24ന് ആയിരുന്നു വിവാഹ നിശ്ചയം. അടുത്ത ഏപ്രിലില്‍ അവധിക്കു വരുമ്പോള്‍ വിവാഹം നടത്താനായിരുന്നു തീരുമാനം. പ്രിയപ്പെട്ടവരെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടാണ് ഇന്നലെ അത്യാഹിത വാര്‍ത്തയെത്തിയത്.ജോലി സ്ഥലത്തു നിന്ന് ഇമെയില്‍ സന്ദേശമായാണ് മരണവിവരം അറിയുന്നത്. അപകടം സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും ബന്ധുക്കള്‍ ക്കും ലഭ്യമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

പിതാവ് വാളിപ്ലാക്കല്‍ ജോയന്റെയും അമ്മ സാലിയുടെയും ഏക പ്രതീക്ഷയായിരുന്നു അഖില്‍. ഇരുവരും കഷ്ടപ്പെട്ടാണ് മകനെ പഠിപ്പിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലിചെയ്യുന്ന ജോയന്‍ മകനു ജോലി ലഭിച്ചതിനുശേഷമാണ് സ്വന്തമായി വീട് നിര്‍മിച്ചത്. അമ്മ സാലി പരപ്പ തപാല്‍ ഓഫീസില്‍ ആര്‍ഡി കളക്ഷന്‍ ഏജന്റാണ്. ചെന്നൈയില്‍ മറൈന്‍ എന്‍ജിനീയറിങ് പാസായ ശേഷം അഖില്‍ ജോയന്‍ മര്‍ച്ചന്റ് നേവിയില്‍ ചേര്‍ന്നു. കഴിഞ്ഞ 4 വര്‍ഷമായി എംവി ഗോള്‍ഡന്‍ ലിയോ കപ്പലിലെ ചീഫ് ഓഫിസറായിരുന്നു. കപ്പലില്‍ ജോലിക്കുചേര്‍ന്ന അഖില്‍ ജോയന്‍ മികച്ച വടംവലി താരവും ഫിംഗര്‍ പുള്ളിങ്ങില്‍ ലോക റെക്കോര്‍ഡ് ഉടമയുമാണ്. ഒഡേസ യുക്രൈന്‍ തീരത്ത് ചരക്കുകപ്പലിനുനേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ മലയാളിയുള്‍പ്പെടെ 4 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. ആകെ 10 പേരാണ് കൊല്ലപ്പെട്ടത്. ചഒഡേസ തുറമുഖത്തിനു സമീപമാണ് ആഫ്രിക്കന്‍ രാജ്യമായ ഗിനി ബസായുടെ പതാക വഹിച്ചിരുന്ന എംവി ഗോള്‍ഡന്‍ ലിയോ എന്ന കപ്പലിനു നേരെ മിസൈല്‍ ആക്രമണമുണ്ടായത്.

Similar News