ജന്തർമന്തറിൽ സിജെപി മാർച്ച് ;വൻ സംഘർഷത്തിൽ കലാശിച്ചു

By :  Devina Das
Update: 2026-07-21 05:39 GMT

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി ( സിജെപി ) പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് വൻ സംഘര്‍ഷത്തില്‍ അവസാനിച്ചു .പാര്‍ലമെന്റിന് മുന്നിലേക്ക് മാര്‍ച്ചുമായെത്തിയ വിദ്യാര്‍ഥികള്‍ അടക്കമുള്ള പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും നടത്തി. ഉച്ചയോടെ വീണ്ടും പ്രതിഷേധക്കാര്‍ ഇരമ്പിയെത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ പൊലീസുമിറങ്ങിയതോടെ, ജന്തര്‍ മന്തറും പരിസര പ്രദേശങ്ങളും യുദ്ധക്കളമായി മാറി.സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടക്കുന്നത്. പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ റെയ്‌സീന റോഡിലും സംഘര്‍ഷമായി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്റിന്റെ കവാടങ്ങളെല്ലാം അടച്ചു.പൊലീസിന്റെ ബാരിക്കേഡ് മറികടന്ന് പാര്‍ലമെന്റിന് സമീപത്തേക്ക് പ്രതിഷേധക്കാര്‍ നീങ്ങുകയായിരുന്നു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ പാര്‍ലമെന്റിലുള്ളപ്പോഴാണ് പ്രതിഷേധക്കാര്‍ എത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് പാര്‍ലമെന്റിന് ചുറ്റും സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിട്ടും രാവിലെ നൂറുകണക്കിന് യുവാക്കള്‍ പ്രതിഷേധമാര്‍ച്ചിനായി യുവാക്കള്‍ തലസ്ഥാനത്തേക്ക് എത്തുകയായിരുന്നു.

Similar News