എസ് സോമനാഥിനെ സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാന്‍ ക്ഷണിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ ക്ഷണിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. സർക്കാരിന്റെ ഫ്‌ലാഗ്ഷിപ്പ് പദ്ധതികളായ ഗ്ലോബൽ ജോബ് വാച്ച് ടവർ, സ്‌പേസ് എക്കണോമി എന്നിവയിൽ ഉപദേശകനാകാനാണ് അഭ്യർത്ഥിച്ചത്. എൻ രാമചന്ദ്രൻ സ്മാരക പുരസ്‌കാരം സോമനാഥിന് സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി വിഡി സതീശൻ.മുഖ്യമന്ത്രിയുടെ ക്ഷണത്തിൽ വളരെ സന്തോഷമെന്ന് എസ് സോമനാഥ് പ്രതികരിച്ചു. പ്രശസ്തമായ വിദേശ സർവ്വകലാശാലകൾ സംസ്ഥാനത്ത് തങ്ങളുടെ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇത് കേരളത്തെ ഒരു വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിനും സംസ്ഥാനത്തുനിന്നും, ഉന്നത പഠനത്തിനും ജോലിക്കുമായി മിടുക്കരായ യുവാക്കൾ കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നത് ( ബൗദ്ധിക ചോർച്ച) തടയുന്നതിനും സഹായിക്കും.
സംസ്ഥാനത്ത് യുവാക്കളുടെ എണ്ണം കുറയുകയും മുതിർന്ന പൗരന്മാരുടെ എണ്ണം കൂടുകയുമാണ് ചെയ്യുന്നത്. വികസന പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ ഈ പ്രവണത കണക്കിലെടുക്കണം. യുവാക്കൾക്ക് ആവശ്യമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിക്കൊണ്ടും, അവരുടെ യോഗ്യതയ്ക്ക് അനുസൃതമായ ജോലികൾ ഉറപ്പാക്കിക്കൊണ്ടും യുവാക്കളെ ഇവിടെത്തന്നെ നിലനിർത്താൻ സംസ്ഥാനത്തിന് സാധിക്കണം.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തൊഴിലിന്റെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കൂടിയാണ് ബജറ്റിൽ നോളഡ്ജ് വാലി പദ്ധതിയും ഗ്ലോബൽ വാച്ച് ടവറും ഉൾപ്പെടുത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാമചന്ദ്രൻ അന്തസ്സുള്ള മാന്യനായ ഒരു പത്രപ്രവർത്തകനാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അച്യുത്ശങ്കർ എസ് നായർ, എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭ വർമ്മ, സെക്രട്ടറി പി പി ജെയിംസ്, വൈസ് പ്രസിഡന്റ് ബാബു ദിവാകരൻ, കേരള കൗമുദി ചീഫ് എഡിറ്റർ ദീപു രവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.